ലഖ്‌നോ: ഉന്നാവോ ബലാത്സംഗ കേസില്‍ പ്രതിയായ ബിജെപി എംഎല്‍എ അറസ്റ്റില്‍.രാവിലെ കസ്റ്റഡിയിലെടുത്ത കുല്‍ദീപ് സിംഗ് സെന്‍ഗാറിന്റെ അറസ്റ്റ് സിബിഐ രേഖപ്പെുത്തി. മണിക്കൂറുകള്‍ക്ക് മുന്‍പ് അലഹബാദ് ഹൈക്കോടതി അറസ്റ്റ് രേഖപ്പെടുത്താന്‍ സിബിഐയോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് സിബിഐ അറസ്റ്റ് രേഖപ്പെടുത്തിയത്.
സര്‍ക്കാരിനുനേരെ വിമര്‍ശനം ശക്തമായതിനെ തുടര്‍ന്ന് കുല്‍ദീപ് സിങ് സെംഗാറിന്റെ പേരില്‍ യു.പി പോലീസ് കേസെടുത്തിരുന്നു. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 363, 366, 376, 506 വകുപ്പുകള്‍ പ്രകാരം ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍, ക്രിമിനല്‍ ഗൂഢാലോചന തുടങ്ങിയവയും പോസ്‌കോ നിയമപ്രകാരവുമാണ് കേസെടുത്തത്. എന്നാല്‍ സംഭവത്തില്‍ സ്വമേധയാ കേസെടുത്ത അലഹബാദ് ഹൈക്കോടതി ആരോപണവിധേയനായ എംഎല്‍എയെ എന്തുകൊണ്ട് ഇനിയും അറസ്റ്റുചെയ്തില്ലെന്ന് ചോദിച്ച് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയിരുന്നു.
2017 ജൂലായ് നാലിനാണ് എം.എല്‍.എയും സഹോദരനും തന്നെ മാനഭംഗപ്പെടുത്തിയതെന്ന് പെണ്‍കുട്ടി പറയുന്നു. എന്നാല്‍ പരാതിയില്‍ കേസെടുക്കാന്‍ പോലും പൊലീസ് തയ്യാറായില്ല. മാസങ്ങള്‍ നീണ്ട പ്രതിഷേധത്തിന് ശേഷമാണ് പരാതിയില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്.
എംഎല്‍എക്കെതിരെ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ഞായറാഴ്ച മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വസതിക്ക് മുന്നില്‍ പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചതോടെയാണ് സംഭവം ദേശീയശ്രദ്ധ ആകര്‍ഷിച്ചത്. ഇതേ ദിവസം രാത്രി പെണ്‍കുട്ടിയുടെ പിതാവ് പപ്പു സിംഗ് (50) ജുഡിഷ്യല്‍ കസ്റ്റഡിയില്‍ മരിച്ചു. കസ്റ്റഡിയിലിരിക്കെ ഇയാളെ പൊലീസും ബി.ജെ.പി പ്രവര്‍ത്തകരും മര്‍ദ്ദിച്ചതായി ആരോപണം ഉയര്‍ന്നിരുന്നു.
ഇതിനിടെ പരാതി പിന്‍വലിക്കാന്‍ കുടുംബത്തിന് മേല്‍ എം.എല്‍.എയും ബി.ജെ.പി നേതൃത്വവും സമ്മര്‍ദ്ദം ചെലുത്തിയിരുന്നു.
വിഷയത്തില്‍ പ്രതിഷേധം ശക്തമായതോടെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കേസെടുക്കാനും, അന്വേഷണം സിബിഐക്ക് വിടാനും ഉത്തരവിടുകയായിരുന്നു. ആരോപണം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ യുപി സര്‍ക്കാര്‍ നിയമിച്ചിരുന്നു. ഈ സംഘം ബുധനാഴ്ച രാത്രി പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറി. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ് സിബിഐക്ക് വിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ