ന്യൂഡല്‍ഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരായ കുറ്റവിചാരണ പ്രമേയത്തിനുള്ള നോട്ടീസ് തള്ളാന്‍ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന് അധികാരമില്ലെന്ന് പ്രമുഖ നിയമജ്ഞന്‍ പ്രശാന്ത് ഭൂഷണ്‍. നോട്ടീസില്‍ അന്‍പത് എംപിമാര്‍ ഒപ്പുവച്ചിട്ടുണ്ടോ എന്നതു മാത്രമാണ് രാജ്യസഭാധ്യക്ഷന്‍ നോക്കേണ്ടതെന്ന് പ്രശാന്ത് ഭൂഷണ്‍ ചൂണ്ടിക്കാട്ടി. അതേസമയം രാജ്യസഭാധ്യക്ഷന്റെ നടപടിക്കെതിരെ കോണ്‍ഗ്രസ് കോടതിയെ സമീപിക്കുമെന്നാണ് സൂചന.
അറുപത്തിനാല് രാജ്യസഭാംഗങ്ങള്‍ ഒപ്പുവച്ച നോട്ടീസ് ഉപരാഷ്ട്രപതി തള്ളിയത് എന്ത് അടിസ്ഥാനത്തിലാണെന്ന് പ്രശാന്ത് ഭൂഷണ്‍ ചോദിച്ചു. നോട്ടീസില്‍ ആരോപിക്കപ്പെട്ട കുറ്റങ്ങള്‍ തെറ്റാണോ ശരിയാണോ എന്നു തീര്‍പ്പു കല്‍്പ്പിക്കാനുള്ള അധികാരം നായിഡുവിന് ഇല്ല. ജഡ്ജിമാര്‍ അടങ്ങുന്ന അന്വേഷണ സമിതിയാണ് അതു കണ്ടെത്തേണ്ടത്. നോട്ടീസില്‍ അന്‍പത് അംഗങ്ങള്‍ ഒപ്പുവച്ചിട്ടുണ്ടോ എന്നുമാത്രമാണ് സഭാധ്യക്ഷന് നോക്കാനുള്ളത്.പെരുമാറ്റ ദൂഷ്യം എന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണോ നോട്ടീസ് എന്നും നോക്കാം- പ്രശാന്ത് ഭൂഷണ്‍ ചൂണ്ടിക്കാട്ടി.
നോട്ടീസ് തള്ളിയ സഭാധ്യക്ഷന്റെ നടപടിക്കെതിരെ കൂടിയാലോചനകളിലൂടെ തീരുമാനമെടുക്കുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. മറ്റു പ്രതിപക്ഷ പാര്‍ട്ടികളുമായും നിയമജ്ഞരുമായും ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്ന് പാര്‍ട്ടി വക്തവ് പിഎല്‍ പുനിയ പറഞ്ഞു. അതേസമയം ഉപരാഷ്ട്രപതിയുടെ നടപടിക്കെതിരെ കോടതിയെ സമീപീക്കാനുള്ള സാധ്യതയാണ് കോണ്‍ഗ്രസ് ആരായുന്നത് എന്നാണ് സൂചനകള്‍.
ഭരണഘടനാ വിദഗ്ധരുമായും നിയമജ്ഞരുമായും കൂടിയാലോചന നടത്തിയ ശേഷമാണ് നോട്ടീസ് തള്ളാന്‍ വെങ്കയ്യ നായിഡു തീരുമാനിച്ചത്. കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദിന്റെ നേതൃത്വത്തിലുള്ളം സംഘമാണ് കഴിഞ്ഞ ദിവസം ചീഫ് ജസ്റ്റിസിനെ കുറ്റവിചാരണ ചെയ്യുന്നതിനുള്ള നടപടികള്‍ക്കു തുടക്കമിടാന്‍ നോട്ടീസ് നല്‍കിയത്. ഇതിനെത്തുടര്‍ന്ന് ഞായറാഴ്ച ഇക്കാര്യത്തില്‍ രാജ്യസഭാധ്യക്ഷന്‍ കൂടിയായ ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു കൂടിയാലോചനകള്‍ക്കു തുടക്കമിട്ടിരുന്നു. പാര്‍ലമെന്ററി ചട്ടങ്ങളില്‍ വൈദഗ്ധ്യമുള്ളവരുമായും ഭരണ ഘടനാ വിദഗ്ധരുമായും അദ്ദേഹം കൂടിയാലോചനകള്‍ നടത്തി. ഇതിനു ശേഷമാണ് നോട്ടീസ് തള്ളുകയാണെന്ന് രാജ്യസഭാധ്യക്ഷന്‍ അറിയിച്ചത്.
പ്രതിപക്ഷത്തെ ഏഴു പാര്‍ട്ടികളാണ് നോട്ടീസില്‍ ഒപ്പുവെച്ചിരുന്നത്.
നേരത്തെ ചീഫ് ജസ്റ്റിസിനെതിരായ ഇംപീച്ച്‌മെന്റ് നീക്കം പ്രതിപക്ഷം നടത്തിയിരുന്നെങ്കിലും, ചെറുപാര്‍ട്ടികള്‍ പിന്മാറിയതോടെ നിലയ്ക്കുകയായിരുന്നു. എന്നാല്‍ ജസ്റ്റിസ് ലോയ കേസില്‍ സുപ്രീംകോടതിയുടെ വിധിയോടെ ഇംപീച്ച്‌മെന്റ് നീക്കത്തിന് വീണ്ടും ജീവന്‍ വയ്ക്കുകയായിരുന്നു.
ചീഫ് ജസ്റ്റിസിനെ ഇംപീച്ച് ചെയ്യാനായി എംപിമാരുടെഒപ്പുശേഖരണം നടത്തിയതും ഗുലാം നബി ആസാദായിരുന്നു. ഇംപീച്ച്‌മെന്റിനെ അനുകൂലിക്കുന്ന പ്രസ്താവനയില്‍ 64 എംപിമാരാണ് ഒപ്പുവച്ചത്. 1968ലെ ജഡ്ജസ് എന്‍ക്വയറി ആക്ട് അനുസരിച്ച് ലോക്‌സഭയിലെ 100 അംഗങ്ങളോ രാജ്യസഭയിലെ 50 അംഗങ്ങളോ ഒപ്പുവച്ചാല്‍ ഇംപീച്ച്‌മെന്റിന് നോട്ടീസ് നല്‍കാമെന്നാണ് ചട്ടം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ