അസമില്‍ ഇന്ത്യന്‍ പൗരത്വത്തില്‍ നിന്നും 40 ലക്ഷം പേര്‍ പുറത്ത്

പൗരത്വം തെളിയിക്കാന്‍ ഇവര്‍ക്ക് സാധിച്ചില്ലായെങ്കില്‍ നാടുകടത്തല്‍ ഭീഷണി അടക്കം നേരിടേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
അസമില്‍ ഇന്ത്യന്‍ പൗരത്വത്തില്‍ നിന്നും 40 ലക്ഷം പേര്‍ പുറത്ത്

ഗുവാഹത്തി: അസമില്‍ കരടു പൗരത്വപട്ടികയില്‍ നിന്നും 40 ലക്ഷം പേര്‍ പുറത്ത്. പൗരത്വം തെളിയിക്കാന്‍ ഇവര്‍ക്ക് സാധിച്ചില്ലായെങ്കില്‍ നാടുകടത്തല്‍ ഭീഷണി അടക്കം നേരിടേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നാഷണല്‍ രജിസ്റ്റര്‍ ഓഫ് സിറ്റിസണ്‍സ് ആണ് കരടുറിപ്പോര്‍ട്ട് തയ്യാറാക്കിയത്. 

1951ന് ശേഷം ഇതാദ്യമായാണ് പരിഷ്‌കരിച്ച പൗരത്വപട്ടിക പുറത്തിറക്കുന്നത്. ബംഗ്ലാദേശില്‍ നിന്നുളള അനധികൃത കുടിയേറ്റം തടയുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ നടപടി സ്വീകരിച്ചത്. എന്നാല്‍ കരടുപട്ടികയുടെ പേരില്‍ ആരെയും നാടുകടത്തുകയോ, അറസ്റ്റ് ചെയ്യുകയോ ചെയ്യില്ലെന്നും ഇത് കരടു പട്ടിക മാത്രമാണെന്നും സര്‍ക്കാര്‍ അറിയിച്ചു. 

അസമിലെ ബംഗ്ലാദേശി കുടിയേറ്റക്കാരുടെ അനധികൃത താമസം തടയുക എന്നതിന്റെ മറവില്‍ മുസ്ലീം ജനസംഖ്യയെയാണ് ലക്ഷ്യമിടുന്നതെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കാന്‍ കേന്ദ്രസേനയെ സംസ്ഥാനത്ത് വിന്യസിച്ചിട്ടുണ്ട്. ചില വിധ്വംസക ശക്തികള്‍ അനാവശ്യമായി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നതായി ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് ആരോപിച്ചു.

സംസ്ഥാനത്തുളള 3.29 കോടി ജനങ്ങളാണ് പൗരത്വ പട്ടികയില്‍ പേരുവരാന്‍ അപേക്ഷ സമര്‍പ്പിച്ചത്. ഇതില്‍ നിന്നും 2.89 കോടി ജനങ്ങള്‍ കരടുപട്ടികയില്‍ ഇടംപിടിച്ചു. അവേശഷിക്കുന്നവരെ നിയമവിരുദ്ധമായി കഴിയുന്നവര്‍ എന്ന് പ്രഖ്യാപിക്കാന്‍ സാധ്യതയുണ്ട്. തെളിവുകളുടെ അടിസ്ഥാനത്തില്‍ പൗരത്വം ബോധ്യപ്പെടുത്താന്‍ കഴിഞ്ഞില്ലായെങ്കില്‍, ഇവരെ നാടുകടത്തുന്നത് അടക്കമുളള സാധ്യതകളിലേക്കും ഈ പട്ടിക വഴിത്തെളിയിക്കുമെന്ന്് റിപ്പോര്‍ട്ടുകളുണ്ട്.

ഓഗസ്റ്റ് 30 മുതല്‍ സെപ്റ്റംബര്‍ 28 വരെയുളള കാലയളവില്‍ പട്ടികയില്‍ നിന്നും പുറത്തായവര്‍ക്ക് അവരുടെ പൗരത്വം തെളിയിക്കാന്‍ അവസരമുണ്ട്. മറ്റുളളവരുടെ പൗരത്വത്തില്‍ എതിര്‍പ്പുകള്‍ ഉന്നയിക്കാനുളള അവസരം കൂടിയാണിത്. യഥാര്‍ത്ഥ ഇന്ത്യന്‍ പൗരന് ഭയപ്പെടാന്‍ ഒന്നുമില്ലെന്ന് രജിസ്റ്റാര്‍ ജനറല്‍ ഓഫ് ഇന്ത്യ പറയുന്നു. 1971ന് മുന്‍പ് ഇവിടെ ജീവിച്ചിരുന്നു എന്ന് തെളിയിക്കുക എന്നതാണ് പൗരത്വത്തിനുളള മാനദണ്ഡം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com