പുതിയ ബാങ്ക് തട്ടിപ്പ് കേസുമായി കാനറാ ബാങ്ക്; പ്രതിയ്ക്ക് മമത ബാനര്‍ജിയുമായി ബന്ധമെന്ന് ആരോപണം 

പിഎന്‍ബി, ബാങ്ക് ഓഫ് ബറോഡ ബാങ്ക് തട്ടിപ്പുകളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായി തുടരവേ പുതിയ തട്ടിപ്പ് കേസുമായി കാനറാ ബാങ്ക് രംഗത്ത്.
പുതിയ ബാങ്ക് തട്ടിപ്പ് കേസുമായി കാനറാ ബാങ്ക്; പ്രതിയ്ക്ക് മമത ബാനര്‍ജിയുമായി ബന്ധമെന്ന് ആരോപണം 

ന്യൂഡല്‍ഹി: പിഎന്‍ബി, ബാങ്ക് ഓഫ് ബറോഡ ബാങ്ക് തട്ടിപ്പുകളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായി തുടരവേ പുതിയ തട്ടിപ്പ് കേസുമായി കാനറാ ബാങ്ക് രംഗത്ത്. കൊല്‍ക്കത്ത ആസ്ഥാനമായുള്ള ആര്‍പി ഇന്‍ഫോ സിസ്റ്റം എന്ന സ്ഥാപനവും അതിന്റെ ഡയറക്ടര്‍മാരും ചേര്‍ന്ന് 515 കോടി രൂപയുടെ തട്ടിപ്പു നടത്തിയെന്നു കാനറാ ബാങ്ക് സിബിഐയ്ക്കു പരാതി നല്‍കി. 

ഫെബ്രുവരി 26നാണ് പരാതി നല്‍കിയിരിക്കുന്നത്. കാനറാ ബാങ്ക് ഡപ്യൂട്ടി ജനറല്‍ മാനേജര്‍ ഡി.വി.പ്രസാദ് റാവു മൊത്തം 515.15 കോടി രൂപയുടെ തട്ടിപ്പു സംബന്ധിച്ചാണു ആര്‍പി ഇന്‍ഫോ സിസ്റ്റത്തിനെതിരെ പരാതി നല്‍കിയിട്ടുള്ളത്. ഡയറക്ടര്‍മാരായ ശിവജി പഞ്ജ, കൗസ്തവ് കൗസ്തുവ് റോയ്, വിനയ് ബഫ്‌ന, ഡെബ്‌നാഥ് പാല്‍ (വൈസ്പ്രസിഡന്റ് ഫിനാന്‍സ്) എന്നിവര്‍ ചേര്‍ന്നു കാനറാ ബാങ്കിനെയും മറ്റ് ഒന്‍പതു ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തെയും കബളിപ്പിച്ചുവെന്നാണു പരാതി.

ശിവജി പഞ്ച ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ സുഹൃത്താണ് എന്നാണ് വിവരം. 2015ല്‍ മമതയുടെ മൂന്നു ദിവസത്തെ ബംഗ്ലാദേശ് സന്ദര്‍ശനത്തില്‍ ഇയ്യാളും കൂടെയുണ്ടായിരുന്നുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ തനിക്ക് ഇയ്യാളുമായി ബന്ധമൊന്നുമില്ലെന്ന് മമത പറഞ്ഞു. 

ബാങ്ക് ഉദ്യോഗസ്ഥരുമായി ചേര്‍ന്നു നടത്തിയ ഗൂഢാലോചനയെ തുടര്‍ന്നു വ്യാജരേഖകളും കത്തുകളും നല്‍കി ഇവര്‍ പണം തട്ടിച്ചുവെന്നു പരാതിയില്‍ പറയുന്നു. കണ്‍സോര്‍ഷ്യത്തിലെ മറ്റു ബാങ്കുകള്‍ പരാതി നല്‍കാന്‍ കാനറാ ബാങ്കിനെ ചുമതലപ്പെടുത്തുകയായിരുന്നു. 2012 മുതല്‍ തട്ടിപ്പു നടത്തിവരികയായിരുന്നുവെന്നാണു സൂചന. 

മൊത്തം 10 ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തില്‍ കാനറാ ബാങ്ക് കൂടാതെ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, സ്‌റ്റേറ്റ് ബാങ്ക് ഓഫ് ബിക്കാനിര്‍ ആന്‍ഡ് ജയ്പുര്‍, യൂണിയന്‍ബാങ്ക് ഓഫ് ഇന്ത്യ, അലഹാബാദ് ബാങ്ക്, ഓറിയന്റല്‍ ബാങ്ക് ഓഫ് കോമേഴ്‌സ്, സെന്‍ട്രല്‍ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷനല്‍ബാങ്ക്, സ്‌റ്റേറ്റ് ബാങ്ക് ഓഫ് പാട്യാല, ഫെഡറല്‍ബാങ്ക് എന്നിവയാണുള്ളത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com