പാറ്റ്ന: ജാർഖണ്ഡിൽ കൂട്ടബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയെ പ്രതികൾ മാതാപിതാക്കൾക്കു മുമ്പിൽ ജീവനോടെ കത്തിച്ചു കൊലപ്പെടുത്തി. നക്സൽ ബാധിത മേഖലയായ ഛത്ര ജില്ലയിലായിരുന്നു സംഭവം. വ്യാഴാഴ്ച രാത്രി കൂട്ടബലാത്സംഗത്തിനിരയാക്കിയ പതിനാലുകാരിയെ വെള്ളിയാഴ്ച യുവാക്കള്‍ ജീവനോടെ കത്തിക്കുകയായിരുന്നു.
പെണ്‍കുട്ടിയുടെ വീട്ടുകാർ ഒരു വിവാഹചടങ്ങിൽ പങ്കെടുക്കാൻ പോയ സമയം പെണ്‍കുട്ടിയെ നാലംഗ സംഘം വീട്ടിൽനിന്നു തട്ടിക്കൊണ്ടുപോകുകയായിരുന്നെന്നു ബന്ധുക്കൾ ആരോപിക്കുന്നു. മദ്യലഹരിയിലായിരുന്ന സംഘം പെണ്‍കുട്ടിയെ വിജനമായ സ്ഥലത്തേക്കു കൊണ്ടുപോയി പീഡിപ്പിച്ചു.
സംഭവം അറിഞ്ഞ പെണ്‍കുട്ടിയുടെ പിതാവ് ഗ്രാമസഭയിലും പഞ്ചായത്ത് അംഗങ്ങളോടും പരാതിപ്പെട്ടു. ഇവർ ആരോപിതരായ യുവാക്കൾക്ക് 100 സിറ്റ്-അപ്പ് ശിക്ഷ വിധിച്ചു കാര്യമൊതുക്കി. 50,000 രൂപ യുവാക്കൾ പെണ്‍കുട്ടിയുടെ കുടുംബത്തിനു നൽകണമെന്നും വിധിച്ചു.
എന്നാൽ ശിക്ഷ വിധിച്ചതിൽ പ്രകോപിതരായ യുവാക്കൾ വെള്ളിയാഴ്ച വീട്ടിലെത്തി മാതാപിതാക്കളെ മർദിക്കുകയും പെണ്‍കുട്ടിയെ ജീവനോടെ തീ കൊളുത്തുകയുമായിരുന്നു. ഇതിനുശേഷം യുവാക്കൾ ഒളിവിൽപോയി. പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തു. പ്രതികൾക്കായി അന്വേഷണം തുടരുകയാണെന്നു പൊലീസ് അറിയിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ