ബിജെപിക്ക് തിരിച്ചടി: നാളെ നാലുമണിക്ക് വിശ്വാസ വോട്ടെടുപ്പ് നടത്താന്‍ സുപ്രീംകോടതി ഉത്തരവ്

കര്‍ണാടക സര്‍ക്കാര്‍ രൂപീകരണത്തില്‍ ബിജെപിക്ക് സുപ്രീംകോടതയില്‍ തിരിച്ചടി
ബിജെപിക്ക് തിരിച്ചടി: നാളെ നാലുമണിക്ക് വിശ്വാസ വോട്ടെടുപ്പ് നടത്താന്‍ സുപ്രീംകോടതി ഉത്തരവ്


ന്യൂഡല്‍ഹി: കര്‍ണാടക സര്‍ക്കാര്‍ രൂപീകരണത്തില്‍ ബിജെപിക്ക് സുപ്രീംകോടതയില്‍ തിരിച്ചടി. വിശ്വാസവോട്ടെടുപ്പിന് സാവകാശം വേണമെന്ന ബിജെപിയുടെ വാദം കോടതി തള്ളി. നാളെ വൈകിട്ട് നാല് മണിക്ക് വിശ്വാസ വോട്ടെടുപ്പ് നടത്താന്‍ കോടതി ഉത്തരവിട്ടു. സര്‍ക്കാര്‍ രൂപീകരണത്തിന് ആരെ ക്ഷണിക്കണമെന്ന ഗവര്‍ണറുടെ വിവേചനാധികാരം പിന്നീട് പരിശോധിക്കാമെന്ന് വ്യക്തമാക്കിയ കോടതി യെദ്യൂരപ്പയുടെ സത്യപ്രതിജ്ഞ റദ്ദാക്കിയില്ല. 

 നാളെ വിശ്വാസവോട്ടെടുപ്പ് നടത്താമോയെന്ന കോടതി നിര്‍ദേശത്തെ ബിജെപി എതിര്‍ത്തു. എംഎല്‍എമാര്‍ സ്ഥലത്തില്ലെന്നും നാള വിശ്വാസ വോട്ടെടുപ്പ് നടത്താനാകില്ലെന്നുമുള്ള വാദമാണ് ബിജെപിക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ മുകുള്‍ റോത്തഗി മുന്നോട്ടുവച്ചത്. 

അതേസമയം എത്രയും പെട്ടെന്ന് വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന കോടതി നിര്‍ദേശത്തെ കോണ്‍ഗ്രസും ജെഡിഎസും അനുകൂലിച്ചു. നാളെത്തന്നെ വോട്ടെടുപ്പ് നടത്താമെന്ന് കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിന്റെ അഭിഭാഷകന്‍ അഭിഷേക് സിങ്‌വി പറഞ്ഞു. എന്നാല്‍ സാവകാശം വേണമെന്ന വാദമാണ് മുകുള്‍ റോത്തഗി മുന്നോട്ടുവച്ചത്. ഇത് അംഗീകരിക്കാനാവില്ലെന്ന് ജസ്റ്റിസ് എ.കെ സിക്രിയുടെ നേതൃത്വത്തിലുള്ള മൂന്നംഗം ബെഞ്ച് വ്യക്തമാക്കി.

സര്‍ക്കാരുണ്ടാക്കാന്‍ ഗവര്‍ണര്‍ ആരെ ക്ഷണിച്ചാലും ഭൂരിപക്ഷം തെളിയിക്കേണ്ടത് സഭയിലാണ്. അത് എത്രയും പെട്ടെന്ന് നടത്തണം. ഗവര്‍ണറുടെ വിവേചനാധികാരം ഉള്‍പ്പെടെയുള്ള മറ്റു വിഷയങ്ങള്‍ പിന്നീട് പരിഗണിക്കാമെന്നും കോടതി പറഞ്ഞു. 

ഭൂരിപക്ഷമില്ലാത്ത കക്ഷിയെ ഗവര്‍ണര്‍ എങ്ങനെ ക്ഷണിക്കുമെന്ന് കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ അഭിഷേക് മനു സിങ്‌വി ചോദിച്ചു. ഇക്കാര്യം പിന്നീട് പരിശോധിക്കാമെന്ന് ജസ്റ്റിസ് എ.കെ സിക്രി പറഞ്ഞു. വിശ്വാസവോട്ട് തേടുകയാണ് അടിയന്തരമായി ചെയ്യേണ്ടത്. അത് നീട്ടിക്കൊണ്ടുപോകാനാകില്ല. രഹസ്യ ബാലറ്റ് വേണമെന്നുള്ള ബിജെപിയുടെ ആവശ്യവും കോടതി തള്ളി. 

സര്‍ക്കാര്‍  രൂപീകരിക്കാന്‍ അവകാശവാദമുന്നയിച്ച് യെദ്യൂരപ്പ ഗവര്‍ണര്‍ക്ക് നല്‍കിയ കത്തുകള്‍ ബിജെപി കോടതിയില്‍ ഹാജരാക്കി. ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയാണ് എന്ന അവകാശവാദമാണ് കത്തിലുള്ളത്. ഇതിനെ ചോദ്യ ശരങ്ങളോടെയാണ് സുപ്രീംകോടതി നേരിട്ടത്. ഈ കത്തിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചത് എങ്ങനെയെന്ന് ജസ്റ്റിസ് സിക്രി ചോദിച്ചു. കോണ്‍ഗ്രസ് നല്‍കിയ കത്തില്‍ പിന്തുണക്കുന്നവരുടെ വിവരങ്ങളുണ്ടല്ലോയെന്ന് കോടതി ചോദിച്ചു. 

സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദമുന്നയിച്ച് യെദ്യൂരപ്പ ഗവര്‍ണര്‍ക്ക് നല്‍കിയ കത്തുകള്‍  ബിജെപി അഭിഭാഷകന്‍ മുകുള്‍ റോത്തഗി കോടതിയില്‍ വായിച്ചു. ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപിയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കണമെന്നാണ് ആദ്യ കത്തിലുള്ളത്. മറ്റുള്ളവരുടെ പിന്തുണയും ഭൂരിപക്ഷവുമുണ്ടെന്ന് രണ്ടാമത്തെ കത്തില്‍ യെദ്യൂരപ്പ അവകാശപ്പെടുന്നു. 

ബിജെപിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷമില്ലെന്ന് കോണ്‍ഗ്രസിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ വാദിച്ചു. എന്നാല്‍ ഭൂരിപക്ഷമുണ്ടെന്നും അതെങ്ങനെ തെളിയിക്കുമെന്ന് വ്യക്തമാക്കാനാവില്ലെന്നും ബിജെപി നിലപാടെടുത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com