പിന്തുണയില്ല, യെദ്യൂരപ്പ രാജിവച്ചിറങ്ങി

രാഷ്ട്രീയ നാടകങ്ങള്‍ അരങ്ങുതകര്‍ത്ത കര്‍ണാടകയില്‍ മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ രാജിവച്ചു
പിന്തുണയില്ല, യെദ്യൂരപ്പ രാജിവച്ചിറങ്ങി

ബംഗലൂരു: രാഷ്ട്രീയ നാടകങ്ങള്‍ അരങ്ങുതകര്‍ത്ത കര്‍ണാടകയില്‍ മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ രാജിവച്ചു. സഭയില്‍ വിശ്വാസ പ്രമേയം അവതരിപ്പിച്ച് നടത്തിയ പ്രസംഗത്തിന് ഒടുവിലായിരുന്നു രാജിപ്രഖ്യാപനം. വിശ്വാസ വോട്ടെടുപ്പില്‍ പിന്തുണ ഉറപ്പിക്കാനുളള ശ്രമങ്ങള്‍ പരാജയപ്പെട്ട പശ്ചാത്തലത്തില്‍ ബലാബലത്തിന് നില്‍ക്കാതെ യെദ്യൂരപ്പ രാജിവച്ച് ഒഴിയുകയായിരുന്നു. 


നിയമസഭയില്‍ വികാരാധീനനയായാണ് മുഖ്യമന്ത്രി യെദ്യൂരപ്പ പ്രസംഗം വായിച്ചത്. തനിക്ക് ജനങ്ങളെയും സംസ്ഥാനത്തെയും സേവിക്കണമെന്ന് യെദ്യൂരപ്പ  പറഞ്ഞു.സീറ്റല്ല ജനഹിതമാണ് പ്രധാനം. കര്‍ഷകര്‍ക്കും നാടിനുമായി ചെയ്ത കാര്യങ്ങള്‍ 13 പേജു വരുന്ന രാജിപ്രസംഗത്തില്‍ യെദ്യൂരപ്പ എണ്ണി എണ്ണി പറഞ്ഞു.

സഭയിലെ വലിയ ഒറ്റക്കക്കക്ഷി എന്നനിലയ്ക്കാണ് ഗവര്‍ണര്‍ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചത്. മറ്റിടങ്ങളിലെ രീതി ഇവിടെയും പിന്തുടര്‍ന്നു എന്നേയുള്ളു. ഒരു ലക്ഷം വരെയുള്ള കര്‍ഷകരുടെ കടം എഴുതിത്തള്ളാന്‍ ആഗ്രഹിച്ചു. ജീവിതത്തിന്റെ അവസാനം വരെ കര്‍ഷകര്‍ക്കായി പോരാടുമെന്നും യെദ്യൂരപ്പ പറഞ്ഞു. വരുന്ന ലോക്‌സഭാ തെരഞ്ഞടുപ്പില്‍ കര്‍ണാടകയില്‍ ബിജെപി തൂത്തുവാരുമെന്നും പ്രഖ്യാപിച്ചായിരുന്നു യെദ്യൂരപ്പ രാജി പ്രസംഗം അവസാനിപ്പിച്ചത്

ബിജെപിക്ക് നിലവില്‍ 104 എംഎല്‍എമാരുടെ പിന്തുണയാണുളളത്. ഭൂരിപക്ഷത്തിന് 111 എംഎല്‍എമാരുടെ പിന്തുണയാണ് വേണ്ടത്. കോണ്‍ഗ്രസില്‍ നിന്നും ജെഡിഎസില്‍ നിന്നും എംഎല്‍എമാരെ അടര്‍ത്തിമാറ്റി ഭൂരിപക്ഷം ഉറപ്പാക്കാമെന്നായിരുന്നു ബിജെപിയുടെ കണക്കുകൂട്ടല്‍. ഇത് ഫലം കാണാത്ത സാഹചര്യത്തിലാണ് യെദ്യൂരപ്പ രാജിവച്ചത്. ഭൂരിപക്ഷം ഉറപ്പിക്കാനാവാതെ രാജിവച്ച് ഒഴിയുന്നത് രാഷ്ട്രീയമായി ഗുണം ചെയ്യുമെന്ന വിലയിരുത്തലിലാണ് ബിജെപി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com