ന്യൂഡല്‍ഹി: ഭീമ കൊറേഗാവ് കലാപവുമായി ബന്ധപ്പെട്ട് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അഞ്ച് സാമൂഹ്യ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത കേസില്‍ ഇടപെടാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. കേസിൽ അറസ്റ്റിലായ സാമൂഹ്യ പ്രവര്‍ത്തകരായ വരവരറാവു, അരുണ്‍ ഫെരാറേയ, വെര്‍നന്‍ ഗൊണ്‍സാല്‍വസ്, ഗൗതം നവ്‌ലാഖ, സുധാ ഭരദ്വാജ് എന്നിവരുടെ വീട്ടു തടങ്കല്‍ നാല് ആഴ്ച കൂടെ തുടരും. അന്വേഷണ നടപടികളുമായി പൂനെ പൊലീസിന് മുന്നോട്ട് പോകാമെന്നും സുപ്രിംകോടതി വ്യക്തമാക്കി.
മനുഷ്യാവകാശ പ്രവര്‍ത്തകരോടുള്ള എതിര്‍പ്പല്ല, അവര്‍ക്ക് മാവോയിസ്റ്റ് സംഘടനകളുമായി ബന്ധമുണ്ടെന്ന തെളിവുകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് എന്നാണ് മനസിലാകുന്നതെന്ന് കോടതി അഭിപ്രായപ്പെട്ടു. കേസില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്ന ഹർജിക്കാരുടെ ആവശ്യം തള്ളി. ഇത് കെട്ടിച്ചമച്ച കേസാണോ അല്ലയോ എന്ന് പരിശോധിക്കേണ്ട സാഹചര്യം ഇപ്പോളില്ലെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അറിയിച്ചു. അതേസമയം മൂന്നംഗ ബെഞ്ചിലെ അംഗമായ ജസ്റ്റിസ് ചന്ദ്രചൂഡ് ഭൂരിപക്ഷ വിധിയോട് വിയോജിച്ചു.
ചരിത്രകാരിയും ആക്ടിവിസ്റ്റുമായി റോമില ഥാപ്പര്‍, ചരിത്രകാരനും സാമ്പത്തിക വിദഗ്ധനുമായ പ്രഭാത് പട്നായിക്, സതീശ് ദേശ്പാണ്ഡേ തുടങ്ങിയവര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീംകോടതി നടപടി. ഭീമ കൊറേഗാവ് കലാപത്തിന് പിന്നിൽ മാവോയിസ്റ്റ് ബന്ധമുണ്ടെന്നും, ബിജെപി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള നീക്കത്തിന്റെ ഭാഗമായിരുന്നു എന്നും ആരോപിച്ചായിരുന്നു സാമൂഹ്യപ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ആഗസ്റ്റ് 29 മുതല്‍ ഇവര്‍ വീട്ടുതടങ്കലിലാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates