കനയ്യ,ഊര്‍മിള,ഡിംപിള്‍; 9 സംസ്ഥാനങ്ങള്‍ 71 മണ്ഡലങ്ങള്‍: ബിജെപിക്ക് യുപിയില്‍ അഗ്നിപരീക്ഷ, നാലാംഘട്ടം ഇങ്ങനെ

ലോക്‌സഭ തെരഞ്ഞെടുപ്പിലേക്കുള്ള നാലാംഘട്ട വോട്ടെടുപ്പ് നാളെ നടക്കുമ്പോള്‍ 9 സംസ്ഥാനങ്ങളിലായി 71 മണ്ഡലങ്ങള്‍ വിധിയെുതും 
കനയ്യ,ഊര്‍മിള,ഡിംപിള്‍; 9 സംസ്ഥാനങ്ങള്‍ 71 മണ്ഡലങ്ങള്‍: ബിജെപിക്ക് യുപിയില്‍ അഗ്നിപരീക്ഷ, നാലാംഘട്ടം ഇങ്ങനെ
Updated on
1 min read

ലോക്‌സഭ തെരഞ്ഞെടുപ്പിലേക്കുള്ള നാലാംഘട്ട വോട്ടെടുപ്പ് നാളെ നടക്കുമ്പോള്‍ 9 സംസ്ഥാനങ്ങളിലായി 71 മണ്ഡലങ്ങള്‍ വിധിയെഴുതും. മഹാരാഷ്ട്രയിലും ഒഡീഷയിലും അവസാനഘട്ട വോട്ടെടുപ്പ് നടക്കുമ്പോള്‍ രാജസ്ഥാനും മധ്യപ്രദേശും ആദ്യഘട്ട വോട്ടെടുപ്പിലേക്ക്‌ കടക്കും. ബിഹാര്‍, മഹാരാഷ്ട്ര, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, ഒഡീഷ, മധ്യപ്രദേശ്, പശ്ചിമ ബംഗാള്‍, ഝാര്‍ഖണ്ഡ്, ജമ്മു കശ്മീര്‍ എന്നിവിടങ്ങളിലാണ് നാളെ വോട്ടെടുപ്പ് നടക്കുക. 

പ്രമുഖ സ്ഥാനാര്‍ത്ഥികകള്‍:

സിപിഐയുടെ കനയ്യ കുമാര്‍, കോണ്‍ഗ്രസിന്റെ ഊര്‍മിള മതോണ്ട്കര്‍, എസ്പിയുടെ ഡിംപിള്‍ യാദവ്, കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദ്, കേന്ദ്രമന്ത്രി ബാബുല്‍ സുപ്രിയോ, ആര്‍എല്‍സ്പി മേധാവി ഉപേന്ദ്ര കുശ്വഹ എന്നിവരാണ് നാലാംഘട്ടത്തില്‍ ജനവിധി തേടുന്ന പ്രമുഖര്‍. 

രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗഹ്‌ലോട്ടിന്റെ മകന്‍ വൈഭവ് ഗഹ്‌ലോട്ടും നാലാംഘട്ടത്തില്‍ ജോധ്പൂരില്‍ നിന്ന് ജനവിധി തേടുന്നു. ബിഹാറിലെ ബെഗുസരായില്‍ സിപിഐ നേതാവ് കനയ്യ കുമാറിനെ നേരിടുന്നത് കേന്ദ്രമന്ത്രി ഗിരിരാജ് സിങാണ്. 

മണ്ഡല കണക്ക്

71 മണ്ഡലങ്ങളില്‍ ബിഹാര്‍ -5, മഹാരാഷ്ട്ര-17,രാജസ്ഥാനും ഉത്തര്‍പ്രദേശും 13 വീതം, ഒഡീഷ, മധ്യപ്രദേശ് എന്നിവടങ്ങളില്‍ 6വീതം, പശ്ചിമ ബംഗാള്‍ 8, ഝാര്‍ഖണ്ഡ് 3, ജമ്മു കശ്മീര്‍ 1 എന്നിങ്ങനെയാണ് പോളിങ് ബൂത്തിലേക്ക് നീങ്ങുന്ന മണ്ഡലങ്ങള്‍. 

ബിജെപിക്ക് യുപിയില്‍ അഗ്നിപരീക്ഷ

കോണ്‍ഗ്രസ് അധികാരത്തിലെത്തുള്ള മധ്യപ്രദേശിലും രാജസ്ഥാനിലും ബിജെപിയുമായി കടുത്ത മത്സരമാണ് നടക്കുന്നത്. രാജസ്ഥാനില്‍ 2014ല്‍ മുഴുവന്‍ സീറ്റുകളും ബിജെപി നേടിയിരുന്നു. ഉത്തര്‍പ്രദേല്‍ തെരഞ്ഞെടുപ്പ് നടക്കുന്ന പതിമൂന്നു മണ്ഡലങ്ങളില്‍ ഏഴിടത്തും ബിജെപിക്ക് എസ്പി-ബിഎസ്പി സഖ്യം കനത്ത വെല്ലുവിളിയാണ് ഉയര്‍ത്തിയിരിക്കുന്നത്. 

ഇതില്‍ ആറ് സീറ്റുകളിലും ബിജെപി 2014ല്‍ വിജയിച്ചിരുന്നു. എന്നാല്‍ ഇത്തവണ കാര്യങ്ങള്‍ അത്ര പന്തില്ല. എസ്പിബിഎസ്പി സഖ്യം ഒരുമിച്ചു നില്‍ക്കുമ്പോള്‍ പ്രതിപക്ഷ വോട്ട് ഭിന്നിക്കില്ല എന്നതാണ് കാരണം. ഷാഹ്ജഹാന്‍പൂര്‍,ഖേരി, ഹര്‍ദോയി, മിസ്‌റിഖ്, എത്താവ, ഝാന്‍സി, കനൗജ് എന്നിവയാണ് ഈ ഏഴു മണ്ഡലങ്ങള്‍.

2014ല്‍ മധ്യ യുപിയിലെ പതിമൂന്നില്‍ പന്ത്രണ്ട് സീറ്റും ബിജെപി നേടിയിരുന്നു. കനൗജാണ് കഴിഞ്ഞ തവണ നഷ്ടപ്പെട്ട ഏക മണ്ഡലം. ഇവിടെ എസ്പി നേതാവ് അഖിലേഷ് യാദവിന്റെ പത്‌നി ഡിംപിള്‍ യാദവാണ് ജയിച്ചത്. ഇത്തവണയും ഡിംപിള്‍ മത്സര രംഗത്തുണ്ട്. ചെറിയ ഭൂരിപക്ഷത്തിലായിരുന്നു ഡിംപിള്‍ വിജയിച്ചത്. പക്ഷേ ഇത്തവണ മായാവതി കൂടെയുണ്ടെന്നതിനാല്‍ വലിയ വിജയം പ്രതീക്ഷിക്കുന്നുണ്ട് ഡിംപിള്‍.

ഉന്നാവോ, ഫാറൂഖാബാദ്, കാന്‍പൂര്‍, അക്ബര്‍പൂര്‍, ജാലും,ഹമീദ്പൂര്‍ എന്നീ മണ്ഡലങ്ങളില്‍ ബിജെപി വിജയ പ്രതീക്ഷ വെച്ചുപുലര്‍ത്തുന്നുണ്ട്. എസ്പിബിഎസ്പി സഖ്യം വോട്ടുകള്‍ ഏകീകരിച്ചാല്‍ നാലാംഘട്ടത്തില്‍ ബിജെപിക്ക് ഉത്തര്‍പ്രദേശില്‍ ആറ് സീറ്റുകള്‍ കൊണ്ട് തൃപ്തിപ്പെടേണ്ടിവരും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com