ന്യൂഡൽഹി: ആന്ധ്രപ്രദേശിന് പ്രത്യേക പദവി ആവശ്യപ്പെട്ട് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു നടത്തുന്ന നിരാഹാര സത്യാഗ്രഹം ആരംഭിച്ചു. രാവിലെ എട്ട് മുതൽ രാത്രി എട്ട് വരെ ഡൽഹിയിൽ ആന്ധ്ര ഭവനിലാണ് മുഖ്യമന്ത്രിയുടെ സത്യാഗ്രഹം. രാവിലെ മഹാത്മാഗാന്ധിയുടെ സമാധിസ്ഥലമായ രാജ്ഘട്ടിൽ പുഷ്പാർച്ചന നടത്തിയശേഷമാണ് നായിഡു സമരം ആരംഭിച്ചത്.
2014ലെ ആന്ധ്രപ്രദേശ് പുനഃസംഘടന നിയമം അനുസരിച്ച് സംസ്ഥാനത്തിന് കേന്ദ്രം നൽകിയ വാഗ്ദാനങ്ങൾ പൂർത്തീകരിക്കണമെന്നാണ് ആവശ്യം. സംസ്ഥാനത്തെ മന്ത്രിമാർ, എം.എൽ.എമാർ, ടി.ഡി.പി എം.പിമാർ എന്നിവരും മുഖ്യമന്ത്രിയോടൊപ്പം സത്യാഗ്രഹ സമരത്തിൽ പങ്കുചേരുന്നുണ്ട്.
കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധിയും എഎപി നേതാവ് അരവിന്ദ് കെജരിവാളും നാഷണൽ കോൺഫറൻസ് നേതാവ് ഫറൂഖ് അബ്ദുള്ളയും ചന്ദ്രബാബു നായിഡുവിന് പിന്തുണ അറിയിച്ചിട്ടുണ്ട്. ഇവർ നായിഡുവിന്റെ സമരപ്പന്തൽ സന്ദർശിച്ചേക്കുമെന്നാണ് റിപ്പോർട്ട്. ആന്ധ്രയെ കേന്ദ്രം അവഗണിക്കുന്നുവെന്ന് ആരോപിച്ച് കഴിഞ്ഞ വർഷം ചന്ദ്രബാബു നായിഡുവിന്റെ ടിഡിപി എൻഡിഎ മുന്നണി വിട്ടിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ