

ന്യൂഡൽഹി: ബിഹാറിലെ മുസഫർപൂർ ശിശുസംരക്ഷണ കേന്ദ്രങ്ങളിൽ നടന്ന ലൈംഗികപീഡന കേസുകൾ അന്വേഷിച്ച ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയ സംഭവത്തിൽ സിബിഐ മുൻ ഇടക്കാല മേധാവി എം നാഗേശ്വര റാവു സുപ്രിംകോടതിയിൽ മാപ്പ് ചോദിച്ചു. കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് റാവു മാപ്പപേക്ഷിച്ചത്. തന്റെ നടപടിയിൽ കോടതിയോട് നിരുപാധികം മാപ്പു ചോദിക്കുന്നതായി നാഗേശ്വര റാവു സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.
കേസന്വേഷണ ചുമതലയുണ്ടായിരുന്ന സിബിഐ ജോയിന്റ് ഡയറക്ടർ എ കെ ശർമ്മയെയാണ് ഇടക്കാല ഡയറക്ടറായി ചുമതലയേറ്റ നാഗേശ്വര റാവു സ്ഥലംമാറ്റിയത്. ഇത് ചോദ്യം ചെയ്ത് അന്വേഷണ ഉദ്യോഗസ്ഥനായ എ കെ ശർമ്മ സുപ്രിംകോടതിയെ സമീപിക്കുകയായിരുന്നു. കോടതിയുടെ പരിഗണനയിലുള്ള കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ, കോടതിയുടെ അനുമതി കൂടാതെ സ്ഥലംമാറ്റിയത് കോടതി അലക്ഷ്യമാണെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയിരുന്നു.
ദൈവത്തിന് മാത്രമേ ഇനി നാഗേശ്വരറാവുവിനെ രക്ഷിക്കാനാകൂ എന്നും കോടതി അഭിപ്രായപ്പെട്ടിരുന്നു. തുടർന്ന് കോടതി അലക്ഷ്യ നടപടികളുമായി മുന്നോട്ടുപോകാനും കോടതി തീരുമാനിച്ചു. ഈ സാഹചര്യത്തിലാണ് നാഗേശ്വര റാവു മാപ്പ് ചോദിച്ച് സത്യവാങ്മൂലം സമർപ്പിച്ചത്.
സുപ്രിം കോടതിയുടെ ഉത്തരവ് നിലനിൽക്കുമ്പോൾ താൻ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റാൻ പാടില്ലായിരുന്നു. സ്ഥലംമാറ്റത്തിന് മുമ്പ് നിയമപരമായി തടസ്സമുണ്ടോ എന്ന് പരിശോധിക്കാതിരുന്നതും തന്റെ തെറ്റാണെന്നും സത്യവാങ്മൂലത്തിൽ നാഗേശ്വരറാവു വ്യക്തമാക്കി. സത്യവാങ്ങ്മൂലം സുപ്രിംകോടതി ഇന്ന് പരിഗണിച്ചേക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates