ന്യൂഡല്‍ഹി : എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിക്ക് പിന്നാലെ, സജീവ രാഷ്ട്രീയത്തിലിറങ്ങാന്‍ പദ്ധതിയുണ്ടെന്ന സൂചന നല്‍കി ഭര്‍ത്താവ് റോബര്‍ട്ട് വദ്ര രംഗത്തെത്തി. ഉത്തര്‍പ്രദേശിലെ ജനങ്ങള്‍ക്ക് വേണ്ടി കൂടുതല്‍ സേവനം ചെയ്യാന്‍ തനിക്ക് ആഗ്രഹമുണ്ടെന്ന് വദ്ര ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
രാജ്യത്തിന്റെ വിവിധ ഇടങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. എങ്കിലും, ഉത്തര്‍പ്രദേശിലെ ജനങ്ങളില്‍ നിന്നാണ് കൂടുതല്‍ സ്‌നേഹം കിട്ടിയിട്ടുള്ളതെന്നും വദ്ര കുറിപ്പില്‍ പറയുന്നു. അനധികൃത സ്വത്ത് സമ്പാദന കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണം നേരിടുന്നതിനിടെയാണ് വദ്ര രാഷ്ട്രീയ മോഹം പ്രകടിപ്പിക്കുന്നത്.
റോബര്‍ട്ട് വദ്രയ്ക്ക് ലണ്ടനില്‍ സ്വന്തമായി ആഡംബര വസതിയുണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് കോടതിയില്‍ ബോധിപ്പിച്ചിരുന്നു. ഏകദേശം 20 ലക്ഷം പൗണ്ടോളം ഇതിന് വിലവരുമെന്നും വകുപ്പ് ഡല്‍ഹി കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. വദ്രയ്‌ക്കെതിരായ സാമ്പത്തിക ക്രമക്കേട് കേസുകളില്‍ നടപടി വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ടാണ് എൻഫോഴ്സ്മെന്റ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്.
കള്ളപ്പണക്കേസില്‍ വദ്രയുടെ അടുത്ത സഹായിയായ മനോജ് അറോറയ്‌ക്കെതിരെ ഓപണ്‍- എന്‍ഡഡ് ആയ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിക്കണമെന്നുമാണ് എൻഫോഴ്സ്മെന്റ് ആവശ്യപ്പെട്ടത്. അറോറയെ മുന്‍നിര്‍ത്തിയാണ് വദ്ര ലണ്ടനിലെ ഫ്ലാറ്റ് വാങ്ങിയിരിക്കുന്നത് എന്നും ഇതിനുപയോഗിച്ചത് കള്ളപ്പണം ആണെന്നുമാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ വാദം.
എന്നാല്‍ ലണ്ടനില്‍ തന്റെ പേരില്‍ സ്വത്തുക്കളില്ലെന്നും മനോജ് അറോറയുമായി ബിസിനസ് ബന്ധങ്ങളില്ലെന്നുമാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മൊഴി നല്‍കിയത്. മൂന്ന് വില്ലകള്‍, ആഡംബര ഫ്‌ലാറ്റുകള്‍ എന്നിവയാണ് ലണ്ടനില്‍ വദ്ര വാങ്ങിയതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അവകാശപ്പെടുന്നത്. 2005 നും 2010 നുമിടയിലായിരുന്നു ഈ ഇടപാടുകള്‍
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ