ന്യൂഡല്‍ഹി : പുല്‍വാമ ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ അതിര്‍ത്തി ലംഘിച്ച് നടത്തിയ വ്യോമാക്രമണത്തില്‍ 200 മുതല്‍ 300 പേര്‍ വരെ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരെ സ്ഥിരീകരണമില്ല. ഇന്ന് പുലര്‍ച്ചെ മൂന്നരയോടെയായിരുന്നു ഇന്ത്യന്‍ വ്യോമസേന അതിര്‍ത്തി കടന്ന് പാക് ഭീകരക്യാമ്പുകള്‍ ആക്രമിച്ചത്. ചകോട്ടി, ബാലാകോട്ട്, മുസഫറബാദ് എന്നീ മൂന്ന് മേഖലകളിലാണ് വ്യോമാക്രമണം നടത്തിയത്. ആക്രമണം 21 മിനുട്ട് നീണ്ടുനിന്നു.
ഇന്ത്യയുടെ 12 മിറാഷ് യുദ്ധവിമാനങ്ങളാണ് ആക്രമണത്തില്‍ പങ്കെടുത്തത്. 1000 കിലോ ബോംബുകളാണ് ഇന്ത്യ വര്‍ഷിച്ചത്. ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മിന്റെ ബലാകോട്ടെ കണ്‍ട്രോള്‍ റൂം ഇന്ത്യന്‍ ആക്രമണത്തില്‍ പൂര്‍ണമായും തകര്‍ത്തു. ചകോട്ടി, മുസഫറബാദ് എന്നിവിടങ്ങളിലെ ജെയ്‌ഷെ മുഹമ്മദ് കേന്ദ്രങ്ങളിലും ഇന്ത്യന്‍ പോര്‍വിമാനങ്ങള്‍ ബോംബുകള്‍ വര്‍ഷിച്ചു. ലേസര്‍ നിയന്ത്രിത ബോംബുകളാണ് ഇന്ത്യ പ്രയോഗിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.
കാര്‍ഗില്‍ യുദ്ധത്തിന് ശേഷം ഇതാദ്യമായാണ് ഇന്ത്യ മിറാഷ് യുദ്ധവിമാനങ്ങള്‍ ആക്രമണത്തിന് ഉപയോഗിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിർദേശ പ്രകാരമായിരുന്നു നടപടി. മിറാഷ് പോര്‍വിമാനങ്ങള്‍ക്ക് ആകാശത്ത് വെച്ച് ഇന്ധനം നിറയ്ക്കാനുള്ള വിമാനങ്ങളും ഡ്രോണുകളും ആക്രമണത്തില്‍ പങ്കെടുത്തു. പാകിസ്ഥാന്‍ സൈന്യം തിരിച്ചടിക്ക് കോപ്പുകൂട്ടും മുമ്പു തന്നെ ഇന്ത്യന്‍ പോര്‍ വിമാനങ്ങള്‍ സുരക്ഷിതമായി രാജ്യത്ത് തിരിച്ചെത്തി. സൈനിക നടപടി നൂറുശതമാനവും പൂര്‍ണ വിജയമായിരുന്നുവെന്ന് വ്യോമസേന അറിയിച്ചു.
ഏത് സാഹചര്യവും നേരിടാന്‍ പൂര്‍ണസജ്ജമാണെന്ന് ഇന്ത്യന്‍ സൈന്യം അറിയിച്ചു. ആക്രമണത്തിന്റെ വിശദാംശങ്ങള്‍ വ്യോമസേന പ്രധാനമന്ത്രിയെ അറിയിച്ചു. ഇതിന് പിന്നാലെ പ്രധാനമന്ത്രി ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായി ചര്‍ച്ച നടത്തി. സൈന്യത്തിന് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വാര്‍ത്ത ശരിയെങ്കില്‍ വലിയ ആക്രമണമാണ് ഇന്ത്യ നടത്തിയതെന്ന് കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ