ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 'മിഷന്‍ ശക്തി പ്രഖ്യാപനം' പെരുമാറ്റ ചട്ട ലംഘനമാണോ എന്ന് പരിശോധിക്കാന്‍ സമിതിയെ നിയോഗിച്ചു. ചെരുമാറ്റ ചട്ടത്തിന്റെ ചുമതലയുള്ള കേന്ദ്ര തെരഞ്ഞെടുപ്പ് ഡപ്യൂട്ടി കമ്മിഷണര്‍ സന്ദീപ് സക്സേനയുടെ നേതൃത്വത്തിലാണ് സമിതി. മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറാണ് സമിതിയെ നിയോഗിച്ചത്.മോദിയുടെ പ്രസംഗം തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാണ് എന്ന് ചൂണ്ടിക്കാട്ടി സിപിഎമ്മും തൃണമൂല്‍ കോണ്‍ഗ്രസും പരാതി നല്‍കിയിരുന്നു.
നിയമവകുപ്പ് സീനിയർ പ്രിൻസിപ്പൽ സെക്രട്ടറി കെ എഫ് വിൽഫ്രഡ്, പ്രിൻസിപ്പൽ സെക്രട്ടറി ( മോഡൽ കോഡ് ഓഫ് കോൺഡക്ട്) എൻഎൻ ബൂട്ടോലിയ, ധീരേന്ദ്ര ഓജ ( ഡിജി മീഡിയ) എന്നിവരാണ് സമിതിയിലെ അംഗങ്ങൾ. പ്രധാനമന്ത്രിയുടെ പ്രസംഗവുമായി ബന്ധപ്പെട്ട രേഖകളും റെക്കോഡുകളും പരിശോധിച്ച ശേഷം എത്രയും പെട്ടെന്ന് റിപ്പോർട്ട് സമർപ്പിക്കാനാണ് സമിതിക്ക് നൽകിയിട്ടുള്ള നിർദേശം.
ആക്ഷേപം ഉയർന്ന സാഹചര്യത്തിൽ മോദിയുടെ പ്രസംഗത്തിന്റെ പകര്‍പ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ബഹിരാകാശ, പ്രതിരോധ ശാസ്ത്രജ്ഞർ ജനങ്ങളെ അറിയിക്കേണ്ട കാര്യം സ്വയം ഏറ്റെടുത്ത് ദേശസുരക്ഷയുടെ കാവലാളെന്ന നിലയിൽ അവതരിപ്പിക്കാൻ പ്രധാനമന്ത്രി ശ്രമിച്ചുവെന്ന് കുറ്റപ്പെടുത്തി വിവിധ പ്രതിപക്ഷ പാർട്ടികൾ തെരഞ്ഞെടുപ്പ് കമീഷനെ സമീപിക്കുകയായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates