ലഖ്നൗ: ഭർത്താവിന്റെ വീട്ടിൽ നിന്ന് കാമുകിയെ ഇറക്കി കൊണ്ടു പോകാൻ ശ്രമിച്ച 25കാരനായ യുവാവ് മർദനമേറ്റ് മരിച്ചു. ഉത്തർപ്രദേശിലെ ദിയോറിയയിൽ ബുധനാഴ്ച രാത്രിയോടെയാണ് സംഭവം. കാമുകിയെ വീട്ടിൽ നിന്ന് വിളിച്ചിറക്കാൻ ശ്രമിക്കുന്നതിനിടെ യുവതിയുടെ ഭർത്താവിന്റെ ബന്ധുക്കളുടെ മർദനമേറ്റാണ് മരണം.
ബിഹാർ അതിർത്തി പ്രദേശമായ സിവാനിലെ പങ്കജ് മിശ്ര എന്ന യുവാവാണ് കൊല്ലപ്പെട്ടത്. തന്റെ ഗ്രാമത്തിലെ പെൺകുട്ടിയുമായി യുവാവ് പ്രണയത്തിലായിരുന്നു. എന്നാൽ ഡിയോറിയ സ്വദേശിയായ വികാസ് പാണ്ഡേ എന്നയാൾ പെൺകുട്ടിയെ വിവാഹം കഴിച്ചു. ഡിസംബർ എട്ടിനായിരുന്നു വിവാഹം.
ബുധനാഴ്ച രാത്രി 11 ഓടെ യുവതിയുടെ ഭർതൃവീട്ടിൽ പങ്കജ് മിശ്രയുടെ സുഹൃത്തുക്കളും എത്തി. വീട്ടിൽ നിന്ന് യുവതിയെ കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിട് ഇടയിൽ വീട്ടുകാരും ഇവരുമായി അടിപിടിയായി. വീട്ടിൽ നിന്നുള്ള നിലവിളി കേട്ട് സമീപവാസികൾ ഓടിയെത്തുകയും പങ്കജിനെ പിടികൂടുകയും മർദിക്കുകയും ചെയ്തു.
സംഭവം അറിഞ്ഞതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി യുവാവിനെ അടുത്തുള്ള ക്ലിനിക്കിലേക്കും അവിടെ നിന്ന് ജില്ലാ ആശുപത്രിയിലേക്കും മാറ്റി. അവിടെ ചികിത്സയിലിരിക്കെ യുവാവ് മരിച്ചതായി പൊലീസ് പറയുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ