ന്യൂഡല്‍ഹി: 45 വര്‍ഷം ഒരു വെടിയൊച്ചപോലും കേള്‍ക്കാതിരുന്ന കിഴക്കന്‍ ലഡാക്കിലെ ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ കഴിഞ്ഞ 20 ദിവസത്തിനുള്ളില്‍ വെടിവെയ്പ്പ് നടന്നത് മൂന്ന് തവണ.
പാംങോങ് തടാകത്തിലെ തെക്കന്‍ തീരത്തിലെ ഏറ്റവും ഉയര്‍ന്ന പ്രദേശത്തിലേക്ക് കടന്നുകയറാന്‍ ശ്രമിച്ച ചൈനീസ് നീക്കത്തെ ഇന്ത്യന്‍ സൈന്യം പ്രതിരോധിച്ചപ്പോഴാണ് ആദ്യ വെടിവെയ്പ്പുണ്ടായത്. ഓഗസ്റ്റ് 29മുതല്‍ 30വരെയാണ് മേഖലയില്‍ സംഘര്‍ഷം നിലനിന്നത്.
സെപ്റ്റംബര്‍ ഏഴിന് മുഖ്പാരിയിലാണ് ഇരു സൈന്യവും തമ്മില്‍ വീണ്ടും വെടിവെയ്പ്പുണ്ടായത്. ഇതിന്റെ തുടര്‍ച്ചയായി എട്ടാം തീയതി പാംങോങ് തടാകത്തിന്റെ വടക്കന്‍ തീരത്തിലും വെടിവെയ്പ്പുണ്ടായി.
ഇത്തവണ ചൈനയുടെ ഭാഗത്ത് നിന്ന് വളരെ കടുത്ത ആക്രമണമാണ് നേരിട്ടത്. ഇരുവിഭാഗങ്ങളും നൂറു റൗണ്ടിന് പുറത്ത് വെടിയുതിര്‍ത്തെന്ന് സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കി.
മോസ്‌കോയില്‍ ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് ചൈനീസ് ആഭ്യന്തര മന്ത്രിയുമായി ചര്‍ച്ച നടത്തിയ അതേ ദിവസം തന്നെയാണ് അതിര്‍ത്തിയില്‍ ഇരു സേനകളും തമ്മില്‍ ഏറ്റുമുട്ടിയത്.
കമാന്റര്‍ തലത്തില്‍ ചര്‍ച്ചകള്‍ നടത്താന്‍ ആഭ്യന്തര മന്ത്രിമാരുടെ ചര്‍ച്ചയില്‍ തീരുമാനയിരുന്നു. എന്നാല്‍ ചൈനയുടെ ഭാഗത്ത് നിന്നുണ്ടായ കാലതാമസം, നടപടികളുടെ വേഗം കുറച്ചിരിക്കുകയാണ്. ഏപ്രില്‍ മുതല്‍ കിഴക്കന്‍ ലഡാക്കില്‍ ഇരു സൈന്യവും മുഖാമുഖം നില്‍ക്കുകയാണ്. ഗല്‍വാനില്‍ കടന്നുകയറാനുള്ള ചൈനീസ് ശ്രമം ഇന്ത്യന്‍ സൈന്യം തടഞ്ഞതോടെയാണ് പ്രദേശത്ത് സംഘര്‍ഷം വര്‍ദ്ധിച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ