കോവിഷീല്‍ഡിന് ബൂസ്റ്റര്‍ ഡോസ്; അനുമതി തേടി സെറം ഇന്‍സ്റ്റിറ്റിയൂട്ട്

ഇന്ത്യയില്‍ ബൂസ്റ്റര്‍ ഡോസിന് അനുമതി തേടുന്ന ആദ്യ കമ്പനിയാണ് സെറം ഇന്‍സറ്റിറ്റിയൂട്ട്
ചിത്രം: പിടിഐ
ചിത്രം: പിടിഐ


ന്യൂഡല്‍ഹി: കോവിഡിന് എതിരെ കോവിഷീല്‍ഡ് വാക്‌സിന്‍ ബൂസ്റ്റര്‍ ഡോസ് നല്‍കുന്നതിന്, നിര്‍മാതാക്കളായ സെറം ഇന്‍സ്റ്റിറ്റിയൂട്ട് ഡ്രഗ്‌സ് റഗുലേറ്ററുടെ അനുമതി തേടി. കോവിഡിന്റെ പുതിയ വകഭേദമായ ഒമൈക്രോണ്‍ വ്യാപകമാവുന്ന പശ്ചാത്തലത്തിലാണ് നടപടി. ഇന്ത്യയില്‍ ബൂസ്റ്റര്‍ ഡോസിന് അനുമതി തേടുന്ന ആദ്യ കമ്പനിയാണ് സെറം ഇന്‍സറ്റിറ്റിയൂട്ട്.

ബൂസ്റ്റര്‍ ഡോസ് നല്‍കുന്ന കാര്യത്തില്‍ ഇന്ത്യ നയപരമായ തീരുമാനം എടുത്തിട്ടില്ല. ഇക്കാര്യത്തില്‍ ശാസ്ത്രീയ തെളിവുകള്‍ പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്നാണ് സര്‍ക്കാര്‍ പാര്‍ലമെന്റിനെ അറിയിച്ചത്. രോഗപ്രതിരോധത്തിനുള്ള ദേശീയ സാങ്കേതിക ഉപദേശക സംഘവും കോവിഡ് വിദഗ്ധ സമിതിയുമാണ് പരിശോധന നടത്തുക. 

ഒമൈക്രോണ്‍ ഭീഷണിയുടെ പശ്ചാത്തലത്തില്‍ ബൂസ്റ്റര്‍ ഡോസ് പരിഗണിക്കണമെന്ന് വിവിധ സംസ്ഥാനങ്ങള്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. രാജസ്ഥാന്‍, ചത്തിസ്ഗഢ്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളാണ് ആവശ്യം മുന്നോട്ടുവച്ചിട്ടുള്ളത്. ബൂസ്റ്റര്‍ ഡോസ് പരിഗണിക്കണമെന്ന നിലപാടിലാണ് കേരളവും.

ഒമൈക്രോണ്‍ അതിവേഗം പടരുന്നു

അതിനിടെ കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമൈക്രോണ്‍ അതിവേഗം പടര്‍ന്നുപിടിക്കുകയാണ്. സൗദി അറേബ്യയ്ക്ക് പിന്നാലെ യുഎഇയിലും അമേരിക്കയിലും ഒമൈക്രോണ്‍സ്ഥിരീകരിച്ചു. യുഎഇയില്‍ എത്തിയ ആഫ്രിക്കന്‍ വനിതയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഒമൈക്രോണ്‍ രോഗബാധ കണ്ടെത്തിയ സ്ത്രീയെ ഐസൊലേറ്റ് ചെയ്തതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.

ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെയും നിരീക്ഷണത്തിലാക്കി വരികയാണ്. ഏത് സാഹചര്യവും നേരിടാന്‍ ആരോഗ്യ വകുപ്പ് തയ്യാറാണെന്നും ബൂസ്റ്റര്‍ ഡോസ്? ഉള്‍പ്പെടെ എല്ലാവരും വാക്‌സിനെടുക്കണമെന്നും ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ നവംബര്‍ 22ന് എത്തിയ ആഫ്രിക്കന്‍ സ്വദേശിയിലാണ് ഒമൈക്രോണ്‍ സാന്നിധ്യം കണ്ടെത്തിയത്. 29നാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.

സൗദി അറേബ്യയില്‍ ഒമൈക്രോണ്‍

നേരത്തെ സൗദി അറേബ്യയില്‍ ഒമൈക്രോണ്‍ വൈറസ് സ്ഥിരീകരിച്ചിരുന്നു. ആഫ്രിക്കയില്‍ നിന്നെത്തിയ സൗദി പൗരനിലാണ് വൈറസ് ബാധ കണ്ടെത്തിയത്. ഇദ്ദേഹത്തെ ഐസൊലേഷനിലേക്ക് മാറ്റി. രോഗിയുമായി സമ്പര്‍ക്കമുണ്ടായിരുന്നവരെയും ക്വാറന്റീന്‍ ചെയ്തിട്ടുണ്ട്. പതിനാല് ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്ക് സൗദി യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. വിലക്ക് ഏര്‍പ്പെടുത്തുന്നതിന് മുന്‍പ് സൗദിയില്‍ എത്തിയതാവാം ഇദ്ദേഹം എന്നാണ് സൂചന.

മൂന്നിരട്ടിവരെ വര്‍ധിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്

ഇതുവരെ 25 രാജ്യങ്ങളിലാണ് ഒമൈക്രോണ്‍ സ്ഥിരീകരിച്ചിട്ടുള്ളത്. ദക്ഷിണകൊറിയ, സ്വീഡന്‍, സ്‌പെയിന്‍, പോര്‍ച്ചുഗല്‍, നോര്‍വെ, നൈജീരിയ, ഡെന്മാര്‍ക്ക് തുടങ്ങിയ രാജ്യങ്ങളിലും പുതുതായി കേസുകളുണ്ട്. ദക്ഷിണാഫ്രിക്കയിലും അയല്‍രാജ്യമായ ബോട്‌സ്വാനയിലും രോഗം ബാധിക്കുന്നവരുടെ എണ്ണം കുത്തനെ വര്‍ധിച്ചു. വരും ആഴ്ചകളില്‍ ഇത് മൂന്നിരട്ടിവരെ വര്‍ധിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com