സ്വന്തംനാട്ടില്‍ ജനങ്ങള്‍ സുരക്ഷിതരല്ല; ആഭ്യന്തര മന്ത്രാലയം എന്താണ് ചെയ്യുന്നത്?, നാഗാലാന്‍ഡ് വെടിവെപ്പില്‍ രാഹുല്‍ ഗാന്ധി

നാഗാലാന്‍ഡിലെ മോണ്‍ ജില്ലയില്‍ സുരക്ഷാ സേനയുടെ വെടിയേറ്റ് 14 ഗ്രാമീണര്‍ മരിച്ച സംഭവം ഹൃദയഭേദകമെന്ന് രാഹുല്‍ ഗാന്ധി
രാഹുല്‍ ഗാന്ധി/ഫയല്‍ ചിത്രം
രാഹുല്‍ ഗാന്ധി/ഫയല്‍ ചിത്രം


ന്യൂഡല്‍ഹി: നാഗാലാന്‍ഡിലെ മോണ്‍ ജില്ലയില്‍ സുരക്ഷാ സേനയുടെ വെടിയേറ്റ് 14 ഗ്രാമീണര്‍ മരിച്ച സംഭവം ഹൃദയഭേദകമെന്ന് രാഹുല്‍ ഗാന്ധി. കേന്ദ്ര സര്‍ക്കാരില്‍ നിന്ന് എന്താണ് സംഭവിച്ചത് എന്നതിനെ സംബന്ധിച്ച് വ്യക്തമായ മറുപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സ്വന്തം നാട്ടില്‍ ജനങ്ങളോ സുരക്ഷാ ഉദ്യോഗസ്ഥരോ സുരക്ഷിതരല്ലാത്ത ഈ സാഹചര്യത്തില്‍ ആഭ്യന്തര മന്ത്രാലയം എന്താണ് ചെയ്യുന്നതെന്നും രാഹുല്‍ തന്റെ ട്വിറ്ററില്‍ ചോദിച്ചു.

അതേസമയം, വെടിവെപ്പില്‍ ഖേദം പ്രകടിപ്പിച്ച് സൈന്യം രംഗത്തെത്തി. സംഭവം നിര്‍ഭാഗ്യകരമെന്ന് വിശേഷിപ്പിച്ചു സൈന്യം, ഉന്നതതല അന്വേഷണം നടത്തുമെന്നും അറിയിച്ചു. 'സംഭവം അങ്ങേയറ്റം ഖേദകരമാണ്. ആളുകള്‍ കൊല്ലപ്പെടാനുണ്ടായ സാഹചര്യത്തെക്കുറിച്ച് ഉന്നത തല അന്വേഷണം നടത്തി നടപടി സ്വീകരിക്കും.'  സൈന്യം പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു.

മ്യാന്‍മറുമായി അതിര്‍ത്തി പങ്കിടുന്ന മോണ്‍ ജില്ലയിലെ ഒട്ടിങ് ഗ്രാമത്തിലാണ് വെടിവെപ്പ് നടന്നത്. ശനിയാഴ്ച വൈകിട്ട് കല്‍ക്കരി ഖനിയില്‍നിന്നും ജോലി കഴിഞ്ഞു മടങ്ങുകയായിരുന്നു തൊഴിലാളികളാണ് കൊല്ലപ്പെട്ടത്. വിഘടനവാദികള്‍ക്കായി തിരച്ചില്‍ നടത്തുകയായിരുന്നു സൈന്യം. തൊഴിലാളികളുടെ വാഹനം വിഘടനവാദികളുടേതാണെന്ന് കരുതി സൈന്യം വെടിയുതിര്‍ത്തതാകാമെന്നാണ് പ്രാഥമിക വിവരം. ഒരു സൈനികനും മരിച്ചു. നിരവധി സൈനികര്‍ക്കും ഗ്രാമീണര്‍ക്കും പരിക്കേറ്റു.

നാഗ വിഘടനവാദികളായ എന്‍എസ്‌സിഎന്‍(കെ)യുടെ പ്രബലകേന്ദ്രമാണ് മോണ്‍ പ്രദേശം. കൊല്ലപ്പെട്ടവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച നാഗാലാന്‍ഡ് മുഖ്യമന്ത്രി നെഫ്യൂ റിയോ, ജനങ്ങള്‍ സംയമനം പാലിക്കണമെന്നും അഭ്യര്‍ഥിച്ചു. സംഭവത്തില്‍ കേന്ദ്ര ആഭ്യമന്ത്രി അമിത് ഷായും ഖേദം പ്രകടിപ്പിച്ചു. നിരഭാഗ്യകരമായ സംഭവമാണ് ഒട്ടിങില്‍ നടന്നത്. കൊല്ലപ്പെട്ടവരുടെ കുംടുംബത്തിന് ആദരാഞ്ജലി അര്‍പ്പിക്കുന്നു. ഉന്നതതല അന്വേഷണം നടത്തി കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് നീതി ഉറപ്പു വരുത്തുമെന്നും അദ്ദേഹം അറിയിച്ചു.

അതേസമയം, ഗ്രാമീണരെ കൊലപ്പെടുത്തയതില്‍ സൈന്യത്തിന് എതിരെ നാഗാലാന്‍ഡില്‍ ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്. സൈിക വാഹനങ്ങള്‍ ആള്‍ക്കൂട്ടം അഗ്‌നിക്കിരയാക്കിയതായും റിപ്പോര്‍ട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com