കൂട്ടുകാരന്റെ 'ചതി', 14കാരിയെ കാട്ടിലേക്ക് തട്ടിക്കൊണ്ടുപോയി, കൂട്ടബലാത്സംഗം; ഒന്‍പത് പ്രതികള്‍ രണ്ടുമാസത്തിന് ശേഷം പിടിയില്‍

ഗുജറാത്തില്‍ 14കാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ ഒന്‍പതുപേര്‍ അറസ്റ്റില്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

അഹമ്മദാബാദ്: ഗുജറാത്തില്‍ 14കാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ ഒന്‍പതുപേര്‍ അറസ്റ്റില്‍. കല്യാണത്തില്‍ പങ്കെടുത്ത് കൂട്ടുകാരനൊപ്പം വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടന്നത്. ബലംപ്രയോഗിച്ച് കാട്ടിലേക്ക് കൊണ്ടുപോയ ശേഷം പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

ഡാങ് ജില്ലയില്‍ രണ്ടുമാസം മുന്‍പാണ് സംഭവം നടന്നത്. പീഡനത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. പ്രതികളില്‍ ഒരാളാണ് പീഡനരംഗങ്ങള്‍ ചിത്രീകരിച്ചത്. പിന്നീട് സോഷ്യല്‍മീഡിയയില്‍ ഇത് പ്രചരിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

പ്രായപൂര്‍ത്തിയാകാത്ത കൂട്ടുകാരനാണ് പെണ്‍കുട്ടിയെ ആദ്യം പീഡിപ്പിച്ചത്. അടുത്ത ഗ്രാമത്തില്‍ കല്യാണത്തില്‍ പങ്കെടുത്ത ശേഷം കൂട്ടുകാരനൊപ്പം വീട്ടിലേക്ക് മടങ്ങിവരുന്നതിനിടെയാണ് പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടന്നത്. വഴിമധ്യേ കാത്തുനിന്ന കൂട്ടുകാരന്റെ എട്ടു കൂട്ടാളികളാണ് മറ്റുപ്രതികള്‍.

കാട്ടിലേക്ക് തട്ടിക്കൊണ്ടുപോയ ശേഷമായിരുന്നു പീഡനം. രണ്ടുപേരാണ് അവിടെ വച്ച് പീഡിപ്പിച്ചത്. ഒന്‍പത് പ്രതികളില്‍ ആറുപേര്‍ 20 വയസ്സിന്റെ തുടക്കത്തിലുള്ളവരാണ്. മൂന്ന് പേര്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളാണെന്നും പൊലീസ് പറയുന്നു. 

 ഇക്കാര്യം പുറത്ത് പറയരുത് എന്ന് പറഞ്ഞ് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി. അതുകൊണ്ട് കുട്ടി ഇക്കാര്യം രണ്ടുമാസം പുറത്തുപറഞ്ഞില്ല. പീഡനദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ കണ്ട ബന്ധു മാതാപിതാക്കളോട് പറഞ്ഞതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.

തുടര്‍ന്ന് മാതാപിതാക്കള്‍ പൊലീസിനെ സമീപിക്കുകയായിരുന്നു. കഴിഞ്ഞദിവസമാണ് പ്രതികള്‍ മുഴുവനും അറസ്റ്റിലായത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്യല്‍, ഭീഷണിപ്പെടുത്തല്‍, പോക്‌സോ തുടങ്ങി വിവിധ വകുപ്പുകള്‍ അനുസരിച്ചാണ് പ്രതികള്‍ക്കെതിരെ കേസെടുത്തത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com