'ഇപ്പോള്‍ പറ്റില്ല'; ചീഫ് സെക്രട്ടറിയെ വിട്ടയക്കാനാവില്ല; പ്രധാനമന്ത്രിക്ക് മമതയുടെ കത്ത്

ചീഫ് സെക്രട്ടറി ആലാപന്‍ ബന്ദോപാധ്യായയെ കേന്ദ്ര സര്‍വീസിലേക്ക് തിരിച്ചുവിളിച്ച ഉത്തരവിന് എതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ കത്ത്
നരേന്ദ്ര മോദി, മമത ബാനര്‍ജി
നരേന്ദ്ര മോദി, മമത ബാനര്‍ജി


കൊല്‍ക്കത്ത: ചീഫ് സെക്രട്ടറി ആലാപന്‍ ബന്ദോപാധ്യായയെ കേന്ദ്ര സര്‍വീസിലേക്ക് തിരിച്ചുവിളിച്ച ഉത്തരവിന് എതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ കത്ത്. കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് തന്നെ ഞെട്ടിച്ചെന്നും ചീഫ് സെക്രട്ടറിയെ വിട്ടയക്കാനാവില്ല എന്നും മമത കത്തില്‍ വ്യക്തമാക്കി. 

ബന്ദോപാധ്യായയോട് ഇന്ന് രാവിലെ പത്തുമണിക്ക് ഡല്‍ഹിയില്‍ ഹാജരാകാനാണ് നിര്‍ദേശം നല്‍കിയത്. എന്നാല്‍ ചീഫ് സെക്രട്ടറി സംസ്ഥാനത്ത് തുടരുമെന്നും സംസ്ഥാനത്തെ കോവിഡ് പ്രതിസന്ധി കൈകാര്യം ചെയ്യുമെന്നും മുഖ്യമന്ത്രി തന്റെ കത്തിലൂടെ വ്യക്തമാക്കി. കേന്ദ്രത്തിന്റെ ഉത്തരവ് നിയമപരമായി സാധൂകരിക്കാനാവാത്തതാണെന്നും ഭരണഘടനാവിരുദ്ധമാണെന്നും മമത ബാനര്‍ജി പറയുന്നു. 

പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത യാസ് ചുഴലിക്കാറ്റ് അവലോകന യോഗത്തില്‍ നിന്ന് മമതയും ചീഫ് സെക്രട്ടറിയും പെട്ടെന്ന് മടങ്ങിയതിന് പിന്നാലെയായിരുന്നു ചീഫ് സെക്രട്ടറിയെ തിരികെ വിളിച്ചുകൊണ്ട് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഉത്തരവിറക്കിയത്.

ഈ നിര്‍ണായകമായ സമയത്ത് ചീഫ് സെക്രട്ടറിയെ വിട്ടയയ്ക്കാനാവില്ല, വിട്ടയ്ക്കുന്നുമില്ല. നിയമങ്ങള്‍ക്കനുസൃതമായുളള മുന്‍കാല ഉത്തരവ് സാധുതയുളളതാണെന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്നും കത്തില്‍ മമത വ്യക്തമാക്കി.

മുന്‍കൂട്ടി നോട്ടീസ് നല്‍കുകയോ, ചര്‍ച്ച നടത്തുകയോ ചെയ്യാതെ അനുഭവപരിജ്ഞാനമുളള ഒരു ഉദ്യോഗസ്ഥനെ തിരികെ വിളിച്ചുകൊണ്ട് ഈ സംസ്ഥാനത്തെ ജനങ്ങള്‍ക്ക് കൂടുതല്‍ ബുദ്ധിമുട്ടുകള്‍ നിങ്ങള്‍ ഉണ്ടാക്കുകയില്ലെന്ന് എനിക്കുറപ്പുണ്ട്. നാലുദിവസങ്ങള്‍ക്ക് മുമ്പ് ഈ പ്രതിസന്ധി ഘട്ടത്തില്‍ ഞങ്ങളുടെ സംസ്ഥാനത്തെ അദ്ദേഹത്തിന്റെ തുടര്‍ച്ചയായ സാന്നിധ്യം നിര്‍ണായകവും അത്യാവശ്യവുമാണെന്ന് നിങ്ങള്‍ തന്നെ അംഗീകരിച്ചതാണ്. - കത്തില്‍ മമത പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com