സ്റ്റാന്റ് അപ് കോമഡി താരം വീർദാസിനെതിരെ നടി കങ്കണ റണാവത്ത് രംഗത്ത്. വീർദാസിന്റേത് മൃദു ഭീകരവാദമാണ്. ‘ഐ കം ഫ്രം ടു ഇന്ത്യാസ്’ എന്ന വീഡിയോയിലൂടെ വീർദാസ് രാജ്യത്തെ ഒന്നടങ്കം അപമാനിച്ചുവെന്നും കങ്കണ ആരോപിച്ചു. വീർ ദാസ് ക്രിമിനലാണെന്നും എല്ലാ ഇന്ത്യക്കാരെയുമാണ് ഇയാൾ ബലാത്സംഗ വീരന്മാരായി ചിത്രീകരിച്ചിരിക്കുന്നതെന്നും കങ്കണ വിമർശിച്ചു.
നിങ്ങൾ ഇന്ത്യൻ പുരുഷൻമാരെ കൂട്ടബലാത്സംഗം ചെയ്യുന്നവരായി കാണുമ്പോൾ അത് വംശീയതയ്ക്കും ഇന്ത്യക്കാർക്കെതിരെയുള്ള മോശം കാഴ്ചപ്പാടിനും പ്രചോദനമാകുകയാണ്. ബംഗാൾ ക്ഷാമത്തിനു ശേഷം വിൻസ്റ്റൻ ചർച്ചിൽ പറഞ്ഞത്, ഈ ഇന്ത്യക്കാർ മുയലുകളെപ്പോലെ പെറ്റു പെരുകുന്നുവെന്നാണ്. അവർ ഇതുപോലെ കൂട്ടത്തോടെ മരിക്കുന്നതാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇന്ത്യക്കാരുടെ ജനസംഖ്യാ വർധന കാരണം കോടിക്കണക്കിന് ആളുകൾ പട്ടിണി കിടന്ന് മരിക്കണമെന്നാണ് അദ്ദേഹം കുറ്റപ്പെടുത്തിയത്.
വീർദാസിന്റേതു പോലുള്ള ഷോകളിലൂടെ ഒരു വിഭാഗത്തെ മുഴുവൻ അടച്ചാക്ഷേപിക്കുന്നത് മൃദു തീവ്രവാദമാണ്. ഇത്തരം ക്രിമിനലുകൾക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നും കങ്കണ ആവശ്യപ്പെട്ടു.
യുഎസിലെ വാഷിങ്ടൻ കെന്നഡി സെന്ററിൽ ഷൂട്ട് ചെയ്ത വീർദാസിന്റെ ആറ് മിനിറ്റ് ദൈർഘ്യമുള്ള സ്സ്റ്റാന്റ് അപ് കോമഡി വീഡിയോ തിങ്കളാഴ്ചയാണു വീർ ദാസ് യുട്യൂബിലും മറ്റും പോസ്റ്റ് ചെയ്തത്. പിന്നാലെ വീഡിയോ വിവാദമായി മാറി. രാജ്യത്തെ അപമാനിച്ചുവെന്ന് കാട്ടി ബിജെപി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ താരത്തിനെതിരെ കേസെടുത്തിട്ടുണ്ട്.
രാജ്യത്തെ വിവിധ സാഹചര്യങ്ങളുടെ രണ്ട് വശങ്ങൾ പങ്കുവച്ചുള്ള വീഡിയോ ഏറെ ചർച്ചയായി. വിമർശനവുമുയർന്നതോടെ, വീഡിയോയുടെ ചില ഭാഗങ്ങൾ മാത്രമെടുത്തു പ്രചരിപ്പിക്കുന്നത് ശരിയല്ലെന്നും ഇത്തരം ദുഷ്പ്രചാരണത്തിൽ വീഴരുതെന്നും കാട്ടി വീർദാസ് വിശദീകരണക്കുറിപ്പ് ഇറക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates