പട്ന: മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളിൽ ഹിന്ദുക്കൾ ഘോഷയാത്രയുമായി കടന്നു കയറി പ്രകോപനമുണ്ടാക്കരുതെന്ന എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസിയുടെ പരാമർശത്തോടു രൂക്ഷമായി പ്രതികരിച്ച് കേന്ദ്ര മന്ത്രി ഗിരിരാജ് സിങ്. രാമനവമി ഘോഷയാത്രകൾ പാകിസ്ഥാനിലാണോ നടത്തേണ്ടതെന്നു അദ്ദേഹം ചോദിച്ചു.
രാമനവമി, ഹനുമാൻ ജയന്തി ഘോഷയാത്രകൾക്കു നേരെ അതിക്രമമുണ്ടായതിൽ ഗിരിരാജ് സിങ് അമർഷം പ്രകടിപ്പിച്ചു. ഘോഷയാത്രകൾ പിന്നെ എവിടെയാണ് നടത്തേണ്ടത്. പാകിസ്ഥാനിലോ, അഫ്ഗാനിസ്ഥാനിലോ, ബംഗ്ലാദേശിലോ നടത്താൻ സാധിക്കുമോ എന്ന് മന്ത്രി ചോദിച്ചു.
യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഗോരഖ്ധാം മഠത്തിനു നേരെയുണ്ടായ ആക്രമണം അമ്പരിപ്പിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. മുഹറം ഘോഷയാത്രയുമായി ഹിന്ദുക്കൾ സഹകരിക്കാറുണ്ടല്ലോയെന്നും ഗിരിരാജ് സിങ് ചൂണ്ടിക്കാട്ടി.
സ്വാതന്ത്ര്യത്തിനു ശേഷം പാകിസ്ഥാനിൽ നിരവധി ക്ഷേത്രങ്ങൾ തകർത്തിട്ടും ഇന്ത്യയിൽ ഏറെ പുതിയ മസ്ജിദുകൾ നിർമിച്ചതിനെ ആരും എതിർത്തിട്ടില്ല. പാകിസ്ഥാനിൽ ഹിന്ദുക്കൾക്ക് വംശനാശമുണ്ടായപ്പോൾ ഇന്ത്യയിൽ മുസ്‌ലിം ജനസംഖ്യ പലമടങ്ങ് വർധിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വിഭജനത്തിന്റെ തെറ്റ് ഇന്ത്യയിൽ ആവർത്തിക്കാതിരിക്കാൻ മുൻകരുതലെടുക്കേണ്ടതുണ്ട്. രാജ്യത്തെ ഹിന്ദു ഭൂരിപക്ഷ പ്രദേശം, മുസ്‌ലിം ഭൂരിപക്ഷ പ്രദേശം എന്നിങ്ങനെ വേർതിരിച്ചു കാണാനാകില്ലെന്നും ഗിരിരാജ് സിങ് വ്യക്തമാക്കി.
ഈ വാർത്ത വായിക്കാം
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ