അഹമ്മദാബാദ്: ഗുജറാത്തില്‍ വീണ്ടും വന്‍ മയക്കുമരുന്നുവേട്ട. ഗുജറാത്തിലെ കണ്ട്‌ല തുറമുഖത്തെത്തിച്ച 205.6 കിലോഗ്രാം ഹെറോയിന്‍ പിടികൂടി. വിപണിയില്‍ 1439 കോടി രൂപ വില മതിക്കുന്ന മയക്കുമരുന്നാണ് പിടികൂടിയതെന്ന് ധനമന്ത്രാലയം അറിയിച്ചു.
ഇറാനില്‍ നിന്നാണ് മയക്കുമരുന്ന് ഇന്ത്യയിലെത്തിച്ചത്. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സും ഗുജറാത്ത് ആന്റി ടെററിസ്റ്റ് സ്‌ക്വാഡും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് മയക്കുമരുന്ന് പിടികൂടുന്നത്.
ഇറാനിലെ ബന്ദേര്‍ അബ്ബാസ് തുറമുഖത്തു നിന്നുമാണ് 17 കണ്ടെയ്‌നറുകളിലായി ചരക്കെത്തിയത്. ജിപ്‌സം പൗഡര്‍ എന്ന ലേബലില്‍ ആണ് മയക്കുമരുന്ന് എത്തിച്ചത്. ഉത്തരാഖണ്ഡിലെ ഒരു സ്ഥാപനത്തിന്റെ പേരിലാണ് കണ്ടെയ്‌നര്‍ കണ്ട്‌ലയില്‍ എത്തിയതെന്നും ധനമന്ത്രാലയ അധികൃതര്‍ വ്യക്തമാക്കി.
സംഭവത്തില്‍ വിശദമായ അന്വേഷണം നടന്നു വരികയാണെന്നും അധികൃതര്‍ സൂചിപ്പിച്ചു. ഗുജറാത്ത് തീരത്തിന് സമീപത്തു നിന്നും 280 കോടി രൂപുടെ മയക്കുമരുന്നുമായി പാകിസ്ഥാന്‍ ബോട്ടും നേരത്തെ ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡും ഗുജറാത്ത് ആന്റി ടെററിസ്റ്റ് സ്‌ക്വാഡും സംയുക്തമായി പിടികൂടിയിരുന്നു.
ബോട്ടിലുണ്ടായിരുന്ന ഒമ്പതുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബോട്ടിലുണ്ടായിരുന്നത് 280 കോടി രൂപ വില വരുന്ന ഹെറോയിന്‍ ആണെന്നും പ്രതിരോധ വക്താവ് അറിയിച്ചു. അല്‍ ഹജ് എന്ന പാകിസ്ഥാന്‍ ബോട്ടാണ് പിടിയിലായത്. കസ്റ്റഡിയിലെടുത്ത ബോട്ട് ജീവനക്കാരെ ചോദ്യം ചെയ്തു വരികയാണ്.
ഈ വാര്‍ത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ