ഹൈദരാബാദ്: മദ്യത്തിന് അടിമയായ മകന്റെ ശല്യം സഹിക്കാന്‍ വയ്യാതെ മാതാപിതാക്കള്‍ 23കാരനെ കഴുത്തുഞെരിച്ച് കൊന്നു. മറ്റു രണ്ടു മക്കളുടെ സഹായത്തോടെയാണ് മാതാപിതാക്കള്‍ യുവാവിനെ കൊലപ്പെടുത്തിയത്.
തെലങ്കാന രാജണ്ണ സിര്‍സില ജില്ലയില്‍ തിങ്കളാഴ്ചയാണ്് സംഭവം. 23 വയസ്സുള്ള നിഖിലിനെ മാതാപിതാക്കളായ ജി ബാലയ്യ ഗൗഡും ലാവണ്യയും ചേര്‍ന്നാണ് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു.
മദ്യത്തിനും മയക്കുമരുന്നിനും അടിമയായിരുന്നു നിഖില്‍. ഇതുമൂലം മകന്‍ ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ സഹിക്കാന്‍ വയ്യാതെയാണ് കടുംകൈ ചെയ്യാന്‍ മാതാപിതാക്കളെ പ്രേരിപ്പിച്ചതെന്ന് പൊലീസ് പറയുന്നു. മദ്യപിച്ച് വീട്ടില്‍ വന്ന് നിഖില്‍ വഴക്കുണ്ടാക്കുന്നത് പതിവാണ്.
ഒമാനിലും മലേഷ്യയിലും മൂന്ന് വര്‍ഷക്കാലം പൊലീസ് ഉദ്യോഗസ്ഥനായിരുന്നു നിഖില്‍. രണ്ടുവര്‍ഷം മുന്‍പ് നാട്ടിലെത്തിയ നിഖില്‍ പിന്നീട് ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു. മദ്യപിച്ച് വീട്ടിലെത്തി പതിവായി പ്രശ്‌നം ഉണ്ടാക്കുന്ന മകനെ കൗണ്‍സിലിങ്ങിന് വിധേയമാക്കണമെന്ന് അപേക്ഷിച്ച് മാതാപിതാക്കള്‍ പൊലീസിനെ സമീപിച്ചിട്ടുണ്ട്. എന്നാല്‍ പ്രശ്‌നത്തിന് പരിഹാരമുണ്ടായില്ല.
തിങ്കളാഴ്ച മദ്യപിച്ച് വീട്ടിലെത്തിയ നിഖില്‍ മാതാപിതാക്കളുമായി വഴക്കിട്ടു. കുപിതനായ നിഖില്‍ ഉലക്ക കൊണ്ട് അച്ഛനെ ആക്രമിക്കാന്‍ ഒരുങ്ങി. ആക്രമണത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട അച്ഛന്‍ മകനെ അതേ ഉലക്ക കൊണ്ട് തന്നെ തിരിച്ചു തല്ലി. ഇതില്‍ കുപിതനായ നിഖില്‍ വീണ്ടും ആക്രമിക്കുമെന്ന് ഭയന്നാണ് മാതാപിതാക്കള്‍ മറ്റു മക്കളുടെ സഹായത്തോടെ കഴുത്തുഞെരിച്ച് കൊന്നതെന്ന് പൊലീസ് പറയുന്നു. സംഭവത്തില്‍ നാലുപേരെയും പൊലീസ് അറസ്റ്റ് ചെയ്തു.
ഈ വാർത്ത വായിക്കാം
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ