'അനുവദിക്കാനാവാത്ത ആവശ്യങ്ങളുമായി വരരുത്'; രാമനവമി സംഘര്‍ഷത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ഇല്ലെന്നു സുപ്രീം കോടതി

എതു തരത്തിലുള്ള പരിഹാരം തേടിയുള്ള ഹര്‍ജിയാണിതെന്ന് കോടതി
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: രാമനവമിയോട് അനുബന്ധിച്ച് ഡല്‍ഹി ജഹാംഗിര്‍പുരിയിലും മറ്റു സംസ്ഥാനങ്ങളിലും ഉണ്ടായ അക്രമങ്ങളെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. കോടതിക്കു പരിഗണിക്കാനാവാത്ത കാര്യങ്ങള്‍ ആവശ്യപ്പെട്ട് ഹര്‍ജിയുമായി വരരുതെന്ന് ജസ്റ്റിസ് എല്‍ നാഗേശ്വര്‍ റാവുവിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് പറഞ്ഞു.

മുന്‍ ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തില്‍ അന്വേഷണം നടത്തണമെന്നാണോ ആവശ്യമെന്ന് ഹര്‍ജി പരിഗണിച്ചപ്പോള്‍ കോടതി ചോദിച്ചു. ആരെങ്കിലും അതിനു സമയമുള്ളവര്‍ ഉണ്ടോ? ആദ്യം അത് അന്വേഷിക്കൂ. എതു തരത്തിലുള്ള പരിഹാരം തേടിയുള്ള ഹര്‍ജിയാണിതെന്ന് കോടതി ആരാഞ്ഞു. കോടതിക്ക് അനുവദിക്കാനാവാത്ത കാര്യങ്ങള്‍ തേടി ഹര്‍ജി നല്‍കരുതെന്ന് ബെഞ്ച് നിര്‍ദേശിച്ചു. 

മധ്യപ്രദേശില്‍നിന്നുള്ള വിശാല്‍ തിവാരിയാണ് ജുഡിഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. രാജസ്ഥാന്‍, ഡല്‍ഹി, മധ്യപ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളില്‍ രാമനവമിയോട് അനുബന്ധിച്ച് അക്രമങ്ങള്‍ ഉണ്ടായതായി ഹര്‍ജിയില്‍ പറഞ്ഞു. 

മധ്യപ്രദേശ്, ഗുജറാത്ത്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍, കേസില്‍ പ്രതികളായവരുടെ കെട്ടിടങ്ങള്‍ ബുള്‍ ഡോസര്‍ ഉപയോഗിച്ച് തകര്‍ക്കുന്നതിനെക്കുറിച്ച് സമാനമായ അന്വേഷണം വേണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com