മിസൈലുകള്‍ ട്രാക്ക് ചെയ്യും; ചൈനീസ് കപ്പല്‍ ശ്രീലങ്കന്‍ തീരത്തേക്ക്, ഇന്ത്യയ്ക്ക് ആശങ്ക

തായ്‌വാനുമായി യുദ്ധ സമാന സാഹചര്യം നില്‍ക്കുന്നതിനിടെ, ശ്രീലങ്കന്‍ തുറമുഖത്തിലേക്ക് ചൈനീസ് കപ്പല്‍ നീങ്ങുന്നു
ചൈനീസ് കപ്പല്‍ യുവാന്‍ വാങ് ക്ലാസ് ഷിപ്പ്
ചൈനീസ് കപ്പല്‍ യുവാന്‍ വാങ് ക്ലാസ് ഷിപ്പ്

ന്യൂഡല്‍ഹി: തായ്‌വാനുമായി യുദ്ധ സമാന സാഹചര്യം നില്‍ക്കുന്നതിനിടെ, ശ്രീലങ്കന്‍ തുറമുഖത്തിലേക്ക് ചൈനീസ് കപ്പല്‍ നീങ്ങുന്നു. ബാലിസ്റ്റിക് മിസൈലുകളും സാറ്റലൈറ്റുകളും ട്രാക്ക് ചെയ്യാന്‍ ശേഷിയുള്ള കപ്പലാണ് ശ്രീലങ്കയില്‍ ചൈന നിര്‍മ്മിച്ച തുറമുഖം ലക്ഷ്യമാക്കി നീങ്ങുന്നത്. ചൈനയുടെ പുതിയ നീക്കം ഇന്ത്യ നിരീക്ഷിച്ചു വരികയാണ്. 

യുവാന്‍ വാങ് ക്ലാസ് ഷിപ്പ് ഓഗസ്റ്റ് 11നോ 12നോ ശ്രീലങ്കയിലെ ഹമ്പന്‍തോട്ട തുറമുഖത്തില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 400 പേരടങ്ങുന്ന സംഘം കപ്പലിലുണ്ട്. ശ്രീലങ്കന്‍ തുറമുഖത്തില്‍ കപ്പല്‍ വിന്യസിക്കുകയാണെങ്കില്‍ ഇന്ത്യന്‍ സാറ്റലൈറ്റ് സംവിധാനങ്ങളെയും മിസൈല്‍ പരീക്ഷണങ്ങളെയും നിരീക്ഷിക്കാന്‍ കപ്പലിന് സാധിക്കുമെന്ന് നയതന്ത്ര വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. 

ചൈനീസ് കപ്പല്‍ പുറപ്പെട്ട കാര്യം ശ്രീലങ്കന്‍ അധികൃതരും സ്ഥിരീകരിച്ചിട്ടുണ്ട്. സുരക്ഷാ സംവിധാനങ്ങള്‍ക്ക് ചൈനീസ് കപ്പല്‍ ഭീഷണിയാകുമോയെന്ന് നിരീക്ഷിച്ചു വരികയാണെന്ന് ഇന്ത്യ വ്യക്തമാക്കി. 

വ്യാഴാഴ്ച രാവിലെ, തായ്‌വാന്‍ തീരത്ത് ചൈന മിസൈല്‍ പ്രയോഗം നടത്തിയിരുന്നു. അമേരിക്കന്‍ പ്രതിനിധി സഭ സ്പീക്കര്‍ നാന്‍സി പെലോസിയുടെ സന്ദര്‍ശനത്തിന് പിന്നാലെയായിരുന്നു ആക്രമണം. ഇതിന് പിന്നാലെയാണ് ചൈന പുതിയ നീക്കം ആരംഭിച്ചിരിക്കുന്നത്. ചൈനയുടേത് സമാധാനം തകര്‍ക്കുന്ന യുക്തിരഹിതമായ പ്രവര്‍ത്തനമാണെന്ന് തായ്പേയ് പ്രതിരോധ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

'തായ്വാന്റെ വടക്ക് കിഴക്ക്,തെക്ക്-പടിഞ്ഞാറ് തീരങ്ങളില്‍ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ബാലിസ്റ്റിക് മിസൈലുകള്‍ പ്രയോഗിച്ചു.'- പ്രതിരോധ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. എന്നാല്‍, ആക്രമണം നടന്ന മേഖല കൃത്യമായി എവിടെയാണെന്ന് തായ്വാന്‍ സൈന്യം വ്യക്തമാക്കിയിട്ടില്ലെന്ന് വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു.

മിസൈലുകള്‍ പ്രയോഗിച്ചിട്ടുണ്ടെന്ന് ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി സ്ഥിരീകരിച്ചിട്ടുണ്ട്. 'തായ്വാന്‍ ദ്വീപിന്റെ കിഴക്കന്‍ ഭാഗത്ത് നിശ്ചയിച്ച സ്ഥലത്ത് മിസൈല്‍ പ്രയോഗം നടത്തി'യെന്ന് ചൈനയുടെ ഈസ്റ്റേണ്‍ തീയേറ്റര്‍ കമാന്‍ഡ് വക്താവ് കേണല്‍ ഷി യി പറഞ്ഞു. എല്ലാ മിസൈലുകളും കൃത്യമായി ലക്ഷ്യത്തിലെത്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അമേരിക്കന്‍ പ്രതിനിധിസഭ സ്പീക്കര്‍ നാന്‍സി പെലോസിയുടെ സന്ദര്‍ശനത്തിന് പിന്നാലെ തായ്വാന്‍ മേഖലയില്‍ സൈനിക അഭ്യാസം നടത്തുമെന്ന് ചൈന കഴിഞ്ഞദിവസം അറിയിച്ചിരുന്നു. സൈനിക അഭ്യാസം നടത്തുന്ന പ്രദേശങ്ങളുടെ ഭൂപടം ഉള്‍പ്പെടെ പങ്കുവെച്ചാണ് ചൈന ഇക്കാര്യം അറിയിച്ചത്. മേഖലയില്‍ അമേരിക്ക സമാധാനാന്തരീക്ഷം തകര്‍ക്കുകയാണെന്നും ഇതിനുള്ള മറുപടി നല്‍കുമെന്നുമായിരുന്നു ചൈനയുടെ മുന്നറിയിപ്പ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com