സ്വന്തമായി 45 എംഎല്‍എമാര്‍, ഒപ്പം ചേരുന്നത് 120; സോഷ്യലിസ്റ്റ് പ്രതിച്ഛായ തിരിച്ചുപിടിക്കാന്‍ നിതീഷ്

ബിജെപി പക്ഷത്തുനിന്നു മാറുന്നതോടെ സ്വന്തം സോഷ്യലിസ്റ്റ് ഇമേജ് കാത്തുവയ്ക്കാനും നിതീഷിനാവും
നിതീഷ് കുമാര്‍/ പിടിഐ
നിതീഷ് കുമാര്‍/ പിടിഐ

പട്‌ന:  ബിഹാറില്‍ ബിജെപി ബന്ധം വേര്‍പെടുത്തി ജെഡിയു മഹാ ഗട്ബന്ധനൊപ്പം ചേരുമ്പോള്‍ നിതീഷ് കുമാറിനു പിന്നില്‍ അണിനിരക്കുക 165 എംഎല്‍എമാര്‍. ജെഡിയുവും ആര്‍ജെഡിയും കോണ്‍ഗ്രസും ഇടതു പാര്‍ട്ടികളും ചേരുമ്പോള്‍ കേവല ഭൂരിപക്ഷത്തിനു വേണ്ട 122 അനായാസം മറികടക്കാന്‍ സഖ്യത്തിനാവും.

243 അംഗ ബിഹാര്‍ നിയമസഭയില്‍ 45 അംഗങ്ങളാണ് നിതീഷ് കുമാറിന്റെ ജെഡിയുവിന് ഉള്ളത്. സ്വതന്ത്ര എംഎല്‍എ സുമിത് സിങ് ജെഡിയുവിന് ഒപ്പമാണ്. എല്‍ജെപിയുടെ രാജ് കുമാര്‍ സിങ് ജെഡിയുവില്‍ നേരത്തെ ലയിച്ചിട്ടുണ്ട്. ജിതന്‍ രാം മാഞ്ജിയുടെ ഹിന്ദുസ്ഥാനി അവാമി മോര്‍ച്ച നിതീഷിനൊപ്പം നില്‍ക്കുമെന്നു പ്രഖ്യാപിച്ചതോടെ ജെഡിയുവിന്റെ കണക്കില്‍ വരുന്നത് 51 എംഎല്‍എമാര്‍. 

മഹാഗട്ബന്ധന്‍ എടുത്താന്‍ ആര്‍ജെഡിയാണ് വലിയ കക്ഷി. 80 എംഎല്‍എമാരാണ് പാര്‍ട്ടിക്കുള്ളത്. ഇതില്‍ ഒരാളെ കോടതി ക്രിമിനല്‍ കേസില്‍ ശിക്ഷിച്ചിട്ടുള്ളതിനാല്‍ നിലവിലെ അംഗബലം 79. ഒരാള്‍ കുറഞ്ഞിട്ടും ബിഹാര്‍ നിയമസഭയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷി ആര്‍ജെഡി തന്നെയാണ്. കോണ്‍ഗ്രസിന് 19 അംഗങ്ങളുണ്ട്. ഇടതുപക്ഷത്ത് സിപിഐഎംഎല്ലിന് 12ഉം സിപിഐക്കും സിപിഎമ്മിനും രണ്ടു വീതവും അംഗങ്ങള്‍. എല്ലാവരും ചേരുമ്പോള്‍ ആകെ 165.

ഗട്ബന്ധനിലെ എല്ലാ പാര്‍ട്ടികള്‍ക്കും മന്ത്രിസഭയില്‍ പ്രാതിനിധ്യം നല്‍കി സഖ്യത്തെ മുന്നോട്ടുകൊണ്ടുപോവാനാവും നിതീഷ് കുമാറിന്റെ ശ്രമം. ബിജെപി പക്ഷത്തുനിന്നു മാറുന്നതോടെ സ്വന്തം സോഷ്യലിസ്റ്റ് ഇമേജ് കാത്തുവയ്ക്കാനും നിതീഷിനാവും. ദേശീയതലത്തില്‍ ഇതു കൂടുതല്‍ ഗുണം ചെയ്യുമെന്നാവണം, നിതീഷിന്റെ കണക്കുകൂട്ടല്‍.

ലാലു പ്രസാദ് യാദവിനൊപ്പം ജെപി മൂവ്‌മെന്റിലൂടെ വളര്‍ന്നുവന്നയാളാണ് നിതീഷ് കുമാര്‍. ബിജെപിക്കൊപ്പം ചേര്‍ന്നതോടെ ഇടിവു തട്ടിയ സോഷ്യലിസ്റ്റ് പ്രതിച്ഛായ തിരിച്ചു പിടിച്ച് ദേശീയ രാഷ്ട്രീയത്തില്‍ കുറെക്കൂടി ശക്തമായി കളത്തിലിറങ്ങാനാവും നിതീഷിന്റെ ശ്രമമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com