

ന്യൂഡല്‍ഹി: ഏഴുപത്തിയാറാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ നിറവില്‍ രാജ്യം. പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയ പതാക ഉയര്‍ത്തി. ഇന്ന് രാജ്യത്തിന് ഐതിഹാസിക ദിനമാണെന്ന്് മോദി പറഞ്ഞു. പുതിയ ദിശയില്‍ നീങ്ങാനുള്ള സമയമാണെന്നും നിശ്ചയദാര്‍ഢ്യത്തോടെ മുന്നേറണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
സ്വാതന്ത്ര്യദിന പ്രസംഗത്തിൽ ശ്രീനാരായണ ഗുരുവിനെ പ്രധാനമന്ത്രി അനുസ്മരിച്ചു. ഗുരുവടക്കമുള്ള മഹാൻമാർ ഇന്ത്യയുടെ ആത്മാവ് ജ്വലിപ്പിച്ചെന്ന് മോദി പറഞ്ഞു. ഇന്ത്യയുടെ വിഭജനത്തെയും പ്രസംഗത്തിൽ മോദി പരാമർശിച്ചു. ഇന്ത്യയുടെ വിഭജനത്തെ രാജ്യം അനുസ്മരിച്ചത് ഹൃദയവേദനയോടെയെന്നും മോദി പറഞ്ഞു. 75 വർഷം സുഖദുഃഖ സമ്മിശ്രമായിരുന്നു. ഇത് ഐതിഹാസിക ദിനം; നിശ്‌ചയദാർഢ്യത്തോടെ മുന്നേറണം. സ്വാതന്ത്ര്യത്തിന് ജീവൻ നൽകിയവരെ നന്ദിയോടെ സ്മരിക്കുന്നു. സ്വാതന്ത്ര്യ സമരസേനാനികളോടുള്ള കടം വീട്ടണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
രാജ്യത്തെ സംബന്ധിച്ച് അടുത്ത 25 വര്‍ഷം നിര്‍ണായകമാണ്. പ്രധാനമായും അഞ്ച് കാര്യങ്ങളില്‍ ശ്രദ്ധയൂന്നണം. വികസിത ഇന്ത്യയെന്നതാവണം നമ്മുടെ ലക്ഷ്യം. അടിമത്തത്തെ പൂര്‍ണമായി ഉന്മൂലം ചെയ്യാന്‍ കഴിയണം. നമ്മുടെ പാരമ്പര്യത്തില്‍ നാം അഭിമാനം കൊള്ളണം. രാജ്യത്തെ 130 കോടി ജനങ്ങളും ഒന്നിച്ച് നില്‍ക്കണം. ഓരോരുത്തരും പൗരന്റെ ഉത്തരവാദിത്വം നിര്‍വഹിക്കണമെന്നും മോദി പറഞ്ഞു.
 
ചെങ്കോട്ടയില്‍നിന്ന് ഇത് ഒമ്പതാംതവണയാണ് മോദി ജനങ്ങളെ അഭിസംബോധന ചെയ്യുന്നത്. സുപ്രധാന വികസന പദ്ധതികള്‍ പ്രഖ്യാപിച്ചേക്കും.കോവിഡ് നിയന്ത്രണങ്ങള്‍ നീക്കിയശേഷമുള്ള സ്വാതന്ത്ര്യദിനാഘോഷമാണ് ഇക്കുറി. ചടങ്ങില്‍ വിവിധ മേഖലകളില്‍നിന്ന് 7000 പേര്‍ ക്ഷണിതാക്കളായെത്തി.
 
'ആസാദി കാ അമൃത് മഹോത്സവ'ത്തിന്റെ ഭാഗമായി രാജ്യത്താകെ വിപുലമായ സ്വാതന്ത്ര്യദിനപരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. സ്വാതന്ത്ര്യദിനം പ്രമാണിച്ച് മൂന്നുദിവസമായി കനത്ത സുരക്ഷയിലാണ് രാജ്യതലസ്ഥാനനഗരം. ചെങ്കോട്ട പുറത്തുനിന്ന് കാണാന്‍ കഴിയാത്തവിധം ഒരാഴ്ചമുമ്പുതന്നെ ലോഹപ്പലക നിരത്തി മറച്ചു. ഞായറാഴ്ച രാത്രി 12 മുതല്‍ ഉച്ചയ്ക്ക് 12 വരെ ചെങ്കോട്ടയിലേക്കുള്ള റോഡുകളില്‍ വാഹനങ്ങള്‍ക്ക് പ്രവേശനമില്ല. ചെങ്കോട്ടയ്ക്കുചുറ്റുമുള്ള ഉയര്‍ന്ന കെട്ടിടങ്ങളില്‍ എന്‍.എസ്.ജി. കമാന്‍ഡോകള്‍ നിലയുറപ്പിച്ചിട്ടുണ്ട്. നിരീക്ഷണക്യാമറകളും ഡോഗ് സ്‌ക്വാഡ് ഉള്‍പ്പെടെയുള്ള സുരക്ഷാവിഭാഗങ്ങളെയും വിന്യസിച്ചു. ചെങ്കോട്ടയില്‍ പ്രത്യേക കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു.
പരിസരങ്ങളിലെ 1000 സി.സി.ടി.വി. ക്യാമറകളിലെ ദൃശ്യങ്ങള്‍ ഓരോ നിമിഷവും നിരീക്ഷിക്കുന്നു. 5000 പ്രത്യേക സുരക്ഷാഭടന്മാരെയും പോലീസ് ഉദ്യോഗസ്ഥരെയും വിന്യസിച്ചു. സുരക്ഷ മുന്‍നിര്‍ത്തി ഡല്‍ഹിയിലും പരിസരത്തും ആന്റി ഡ്രോണ്‍ സംവിധാനവും ഏര്‍പ്പെടുത്തി. പി.സി.ആര്‍. വാനുകളടക്കം 70 സായുധവാഹനങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
