ചെന്നൈ: ഇന്ത്യൻ പൗരത്വം ഉപേക്ഷിക്കാൻ മകൾക്ക് അനുമതി നൽകുന്നതിൽ നിന്നും കേന്ദ്ര സർക്കാരിനെ തടയണം എന്ന് ആവശ്യപ്പെട്ടുള്ള റിട്ട് ഹർജി മദ്രാസ് ഹൈക്കോടതി തള്ളി. കേന്ദ്ര സർക്കാരിനെ തടയണമെന്ന് ആവശ്യപ്പെട്ട് ചെന്നൈ സ്വദേശി സമർപ്പിച്ച റിട്ട് ഹർജിയാണ് കോടതി തള്ളിയത്.
മകളെ നിർബന്ധിതമായി മതംമാറ്റി തട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്ന് ആരോപിച്ചായിരുന്നു ഹർജി. നിലവിൽ ബംഗ്ലാദേശിലെ ധാക്കയിൽ ഭർത്താവിനൊപ്പം കഴിയുകയാണ് 25കാരി. ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചതിനുള്ള 'നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ്' ആണ് യുവതിക്ക് വേണ്ടത്.
ഇത് അനുവദിക്കുന്നതിൽ നിന്ന് കേന്ദ്ര ആഭ്യന്തര, വിദേശകാര്യ മന്ത്രാലയങ്ങളെ തടയണമെന്നാണ് ഹർജിയിൽ ആവശ്യപ്പെട്ടിരുന്നത്.
ഭീകരവാദ പ്രവർത്തനങ്ങളുടെ ഭാഗമായാണ് മകൾ ഹർഷിദ ബെയ്ഡിനെ ഇസ്‌ലാമിലേക്ക് മതംമാറ്റി ബംഗ്ലാദേശിലേക്ക് കടത്തിയതെന്ന് പിതാവ് ആരോപിക്കുന്നു. കേസിൽ എൻഐഎ അന്വേഷണം അവസാനിപ്പിച്ചതാണെന്ന കാര്യം കോടതി ചൂണ്ടിക്കാട്ടി. 25കാരിയുമായി വിഡിയോ കോളിൽ സംസാരിച്ച ശേഷമാണ് കോടതി ഹരജി തള്ളിയത്.
ബ്രിട്ടനിലെ പഠനകാലത്താണ് ഇസ്‌ലാമിൽ ആകൃഷ്ടയായത്
പ്രായപൂർത്തിയായ ആളാണ് ഹർഷിദ. സ്വന്തം താൽപര്യപ്രകാരമാണ് മതംമാറുകയും ബംഗ്ലാദേശ് പൗരനെ വിവാഹം കഴിക്കുകയും ചെയ്തതെന്ന എൻഐഎ റിപ്പോർട്ട് കോടതി ചൂണ്ടിക്കാട്ടി. മകളുമായി വിഡിയോ കോളിൽ സംസാരിക്കാൻ കോടതി മാതാപിതാക്കൾക്ക് അവസരമൊരുക്കി.
മകളോട് നാട്ടിലേക്ക് വരണമെന്ന് മാതാപിതാക്കൾ അപേക്ഷിച്ചെങ്കിലും താൻ സുഖമായാണ് ബംഗ്ലാദേശിൽ കഴിയുന്നതെന്ന് മകൾ പ്രതികരിച്ചത്. വിഡിയോ കോളിൽ യുവതിക്കൊപ്പം ധാക്കാ പൊലീസും ഇന്ത്യൻ കോൺസുലേറ്റ് വൃത്തങ്ങളും സന്നിഹിതരായിരുന്നു. ബ്രിട്ടനിലെ പഠനകാലത്താണ് ഇസ്‌ലാമിൽ ആകൃഷ്ടയായതെന്ന് യുവതി കോടതിയോട് വ്യക്തമാക്കുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ