എയിംസ് സൈബര്‍ ആക്രമണം; ചൈനീസ് ഹാക്കര്‍മാരെ കുരുക്കാന്‍ ഇന്റര്‍പോളിന്റെ സഹായം തേടി ഡല്‍ഹി പൊലീസ്

ഡല്‍ഹി എയിംസിലെ സെര്‍വര്‍ ഹാക്ക് ചെയ്ത സംഭവത്തില്‍, ചൈനീസ് ഹാക്കര്‍മാരുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ ഇന്റര്‍പോളിന്റെ സഹായം തേടി ഡല്‍ഹി പൊലീസ്
ഡല്‍ഹി എയിംസ്/ ഫയല്‍ ചിത്രം
ഡല്‍ഹി എയിംസ്/ ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: ഡല്‍ഹി എയിംസിലെ സെര്‍വര്‍ ഹാക്ക് ചെയ്ത സംഭവത്തില്‍, ചൈനീസ് ഹാക്കര്‍മാരുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ ഇന്റര്‍പോളിന്റെ സഹായം തേടി ഡല്‍ഹി പൊലീസ്. ഇതിന്റെ ഭാഗമായി ഇന്റര്‍പോളുമായി ബന്ധപ്പെടാന്‍ ഡല്‍ഹി പൊലീസ് സിബിഐയ്ക്ക് കത്ത് നല്‍കി. അന്താരാഷ്ട്ര അന്വേഷണ ഏജന്‍സിയായ ഇന്റര്‍പോളിന്റെ ഇന്ത്യയിലെ നോഡല്‍ ഏജന്‍സിയാണ് സിബിഐ. 

ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ സെര്‍വറുകള്‍ ഹാക്ക് ചെയ്തത് ചൈനയില്‍ നിന്നാണെന്ന് കണ്ടെത്തിയിരുന്നു. ദിവസങ്ങളെടുത്ത പരിശ്രമത്തിന് ശേഷം, ഹാക്ക് ചെയ്ത് സെര്‍വറുകളില്‍ നിന്ന് ഡേറ്റ തിരിച്ചെടുത്തു. ഇതിന് പിന്നാലെയാണ്, അന്വേഷണം വ്യാപിപ്പിക്കാന്‍ ഡല്‍ഹി പൊലീസ് ഇന്റര്‍ പോളിന്റെ സഹായം തേടുന്നത്. 

ഹോങ് കോങ്, ഹെനാന്‍ നഗരങ്ങളില്‍ നിന്നാണ് ഹാക്കിങ് നടന്നിട്ടുള്ളതെന്ന് ഡല്‍ഹി പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ആകെയുള്ള നൂറു സെര്‍വറുകളില്‍ 5 എണ്ണമാണ് ഹാക്ക് ചെയ്യപ്പെട്ടത്. നവംബര്‍ 23ന് ആയിരുന്നു ഹാക്കിങ് നടന്നത്. ഹാക്കിങ്ങിനെ തുടര്‍ന്ന് ഒരാഴചയോളം എയിംസിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ബുദ്ധിമുട്ട് നേരിട്ടിരുന്നു.

ഡല്‍ഹി ഇന്റലിജന്‍സ് ഫ്യൂഷന്‍ ആന്റ് സ്ട്രാറ്റജിക് ഓപ്പറേഷന്‍സ് (ഐഎഫ്എസ്ഒ) ആണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയത്. അപ്പോയ്മെന്റ്, ബില്ലിങ്, റിപ്പോര്‍ട്ട് സിസ്റ്റങ്ങളാണ് ഹാക്ക് ചെയ്യപ്പെട്ടത്.പ്രധാനപ്പെട്ട രാഷ്ട്രീയ നേതാക്കളും ജഡ്ജിമാരും അടക്കം ചികിത്സ തേടുന്ന ഡല്‍ഹി എയിംസിലെ സൈബര്‍ സുരക്ഷാ വീഴ്ചയ്ക്ക് എതിരെ പ്രതിപക്ഷം രംഗത്തുവന്നിരുന്നു.

സെര്‍വര്‍ ഹാക്ക് ചെയ്തതിന് പിന്നാലെ, ആശുപത്രിയിലെ ഡേറ്റ ശേഖരണം മാനുവല്‍ ആക്കിയിരുന്നു. ഹാക്ക് ചെയ്ത സെര്‍വറുകള്‍ തിരികെപ്പിടിച്ചെങ്കിലും ഉടനടി തതന്നെ ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങളിലേക്ക് മാറില്ലെന്ന് എയിംസ് അധികൃതര്‍ വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com