ഹിജാബ് വിവാദം; നാളെ മുതല്‍ 19 വരെ ഉടുപ്പിയില്‍ നിരോധനാജ്ഞ

ഹിജാബ് വിവാദം; നാളെ മുതല്‍ 19 വരെ ഉടുപ്പിയില്‍ നിരോധനാജ്ഞ
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ബംഗളൂരു: ഹിജാബ് വിഷയം വിവാദമായ സാഹചര്യത്തില്‍ ഉടുപ്പിയില്‍ നിരോധനാജ്ഞ. നാളെ മുതല്‍ ഈ മാസം 19 ശനിയാഴ്ച വരെ ഉടുപ്പിയിലെ എല്ലാ സ്‌കൂളുകള്‍ക്കും സമീപത്താണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. 

നാളെ രാവിലെ ആറ് മുതല്‍ ശനിയാഴ്ച വൈകീട്ട് ആറ് വരെ സ്‌കൂളുകള്‍ക്ക് 200 മീറ്റര്‍ പരിധിയിലാണ് 144 പ്രഖ്യാപിച്ചിരിക്കുന്നത്. പ്രതിഷേധ പ്രകടനങ്ങള്‍, മുദ്രാവാക്യം വിളികള്‍, പ്രസംഗങ്ങള്‍ എന്നിവ നിരോധിച്ചു. 

സമാനമായ രീതിയില്‍ ബംഗളൂരുവിലെ സ്‌കൂളുകള്‍, കോളജുകള്‍, പ്രീ യൂനിവേഴ്‌സിറ്റി കോളജുകള്‍ മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടെ ഈ മാസം 22 വരെയാണ് 144 പ്രഖ്യാപിച്ചിരിക്കുന്നത്. ഉടുപ്പി കോളജില്‍ തുടങ്ങിയ ഹിജാബ് വിഷയം സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും വ്യാപിച്ച പശ്ചാത്തലത്തിലാണ് തീരുമാനം. 

'ക്ലാസ് മുറികളില്‍ ഹിജാബോ കാവി ഷാളോ വേണ്ട'

ക്ലാസ് മുറികളില്‍ ഹിജാബോ കാവി ഷാളോ മതത്തിന്റെ പതാകയോ വേണ്ടെന്ന് കര്‍ണാടക ഹൈക്കോടതി കഴിഞ്ഞ ദിവസം ഇടക്കാല ഉത്തരവ് ഇറക്കിയിരുന്നു. ഹിജാബ് വിലക്കിയതിന് എതിരായ ഹര്‍ജിയിലെ ഇടക്കാല ഉത്തരവിലാണ് ചീഫ് ജസ്റ്റിസ് ഋതുരാജ് അവസ്തിയുടെ നേതൃത്വത്തിലുള്ള ബെഞ്ചിന്റെ നിര്‍ദേശം. സംസ്ഥാനത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കാന്‍ കോടതി സര്‍ക്കാരിനു നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. 

കേസില്‍ വാദം കേട്ട ഹൈക്കോടതി കഴിഞ്ഞ ദിവസമാണ് ഇടക്കാല ഉത്തരവ് വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്തത്. വിദ്യാഭ്യാസ സ്ഥപാനങ്ങളില്‍ മത വസ്ത്രങ്ങള്‍ വേണ്ടെന്ന് ബെഞ്ച് ഇന്നെലെ വാക്കാല്‍ വ്യക്തമാക്കിയിരുന്നു. ഹര്‍ജികളില്‍ തീരുമാനമാവുന്നതുവരെ മതവസ്ത്രങ്ങളും മറ്റും ക്ലാസ് മുറികളില്‍ വേണ്ടെന്നാണ് ഉത്തരവ്. യൂണിഫോമും ഡ്രസ് കോഡും ഉള്ള സ്ഥാപനങ്ങള്‍ക്കാണ് ഉത്തരവ് ബാധകമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com