ന്യൂഡൽഹി: കോവിഡ് പ്രതിരോധ വാക്സിനായ കൊവാക്‌സിന്‍ സ്വീകരിച്ചതിനു ശേഷം കുട്ടികൾക്ക് വേദന സംഹാരികളോ പാരസെറ്റമോളോ ശുപാർശ ചെയ്യുന്നില്ലെന്ന് ഭാരത് ബയോടെക്. കോവാക്സിനോടൊപ്പം കുട്ടികൾക്ക് മൂന്ന് പാരസെറ്റമോൾ 500 മില്ലിഗ്രാമിൻറെ ഗുളികകൾ കഴിക്കാൻ ചില പ്രതിരോധ കുത്തിവയ്പ്പ് കേന്ദ്രങ്ങൾ ശുപാർശ ചെയ്യുന്നതായുള്ള റിപ്പോർട്ടുകൾ തള്ളിയാണ് ഭാരത് ബയോടെക്കിന്റെ പ്രതികരണം.
അത്തരമൊരു നടപടി ആവശ്യമില്ലെന്ന് വാക്‌സിൻ നിർമാതാക്കളായ ഭാരത് ബയോടെക് വ്യക്തമാക്കി. മറ്റ് ചില കോവിഡ് പ്രതിരോധ വാക്സിനുകൾക്കൊപ്പം പാരസെറ്റമോൾ ശുപാർശ ചെയ്യുന്നുണ്ട്. എന്നാൽ കോവാക്‌സിന് പാരസെറ്റാമോൾ ശുപാർശ ചെയ്തിട്ടില്ലെന്നും കമ്പനി ആവർത്തിച്ചു.
30000 ആളുകളിൽ 10-20 ശതമാനം പേർക്കാണ് സൈഡ് എഫക്ടുകൾ
15നും 18നും ഇടയിൽ പ്രായം വരുന്ന കൗമാരക്കാർക്കാണ് ഇന്ത്യയിൽ വാക്‌സിൻ നൽകാൻ ആരംഭിച്ചത്. കുട്ടികൾക്ക് കോവിഡ് വാക്‌സിനാണ് നൽകുന്നത്. കുട്ടികൾക്ക് നൽകാൻ കോവാക്‌സിന് മാത്രമാണ് ഇന്ത്യയിൽ അനുമതി ലഭിച്ചിരിക്കുന്നത്.
ക്ലിനിക്കൽ ട്രയൽസിൽ പങ്കെടുത്ത 30000 ആളുകളിൽ 10-20 ശതമാനം പേർക്കാണ് സൈഡ് എഫക്ടുകൾ റിപ്പോർട്ട് ചെയ്തതെന്നും ഭാരത് ബയോടെക് അറിയിച്ചു. എന്നാൽ നേരിയ പ്രത്യാഘാതങ്ങൾ മാത്രമാണ് ഉണ്ടായത്. 1-2 ദിവസത്തിനുള്ളിൽ മരുന്ന് കളിക്കാതെ തന്നെ ഇത് മാറിയതായും കമ്പനി അവകാശപ്പെടുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ