കോടതിയിൽ ഹാജരാകാൻ എത്തി; പോക്സോ കേസ് പ്രതിയെ ഇരയായ പെൺകുട്ടിയുടെ പിതാവ് വെടിവച്ച് കൊന്നു

കോടതിയിൽ ഹാജരാകാൻ എത്തി; പോക്സോ കേസ് പ്രതിയെ ഇരയായ പെൺകുട്ടിയുടെ പിതാവ് വെടിവച്ച് കൊന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ലഖ്‌നൗ: പോക്‌സോ കേസിലെ പ്രതിയെ ഇരയുടെ പിതാവ് വെടിവെച്ച് കൊന്നു. ഉത്തർപ്രദേശിലെ ഗോരഖ്പൂരിലാണ് സംഭവം. ബിഹാർ സ്വദേശിയായ ദിൽഷാദ് ഹുസൈനെയാണ് ഇരയായ പെൺകുട്ടിയുടെ പിതാവ് വെടിവെച്ച് കൊന്നത്. ഇന്നലെ ഉച്ചയോടെ ഗോരഖ്പൂർ കലക്ടറേറ്റിന് സമീപത്തെ കോടതി പരിസരത്തായിരുന്നു സംഭവം. 

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന കേസിലാണ് ദിൽഷാദ് ഹുസൈനെ അറസ്റ്റ് ചെയ്തത്. 2020 ഫെബ്രുവരിയിലാണ് പെൺകുട്ടിയുടെ വീടിനടുത്ത് സൈക്കിൾ റിപ്പയർ ഷോപ്പ് നടത്തിയിരുന്ന ദിൽഷാദ് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയത്. തുടർന്ന് കുട്ടിയുടെ പിതാവ് പൊലീസിൽ പരാതി നൽകുകയും മാർച്ച് 12ന് പ്രതിയെ ഹൈദരാബാദിൽ നിന്ന് പിടികൂടുകയും ചെയ്തു. റിമാൻഡിലായിരുന്ന പ്രതിക്ക് പിന്നീട് ജാമ്യം ലഭിച്ചു. 

കഴിഞ്ഞ ദിവസം പോക്‌സോ കേസിന്റെ വിചാരണയ്ക്കായാണ് ദിൽഷാദ് ഹുസൈൻ കോടതിയിൽ എത്തിയത്. കേസിലെ ഇരയുടെ പിതാവും കോടതിയിൽ വന്നിരുന്നു. തുടർന്ന് കോടതി ഗേറ്റിന് പുറത്ത് പ്രതിയെ കണ്ട പിതാവ് ഇയാൾക്ക് നേരേ വെടിയുതിർത്തെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിന് പിന്നാലെ പ്രതിയുടെ ബന്ധുക്കളും ഇരയുടെ ബന്ധുക്കളും തമ്മിൽ കോടതിക്ക് പുറത്ത് സംഘർഷവുമുണ്ടായി. 

ദിൽഷാദ് ഹുസൈനെ വെടിവെച്ച് കൊന്ന സംഭവത്തിൽ പെൺകുട്ടിയുടെ പിതാവിനെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.  അഭിഭാഷകരുടെയും നാട്ടുകാരുടെയും സഹായത്തോടെയാണ് ഇയാളെ പിടികൂടിയത്. അതേസമയം കോടതി പരിസരത്തെ പൊലീസിന്റെ സുരക്ഷാ വീഴ്ചയിൽ അഭിഭാഷകർ പ്രതിഷേധിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com