അമരാവതി കേസില്‍ അറസ്റ്റിലായ പ്രതികളെ കോടതിയിലേക്ക് കൊണ്ടുപോകുന്നു, കൊല്ലപ്പെട്ട ഉമേഷ്‌
അമരാവതി കേസില്‍ അറസ്റ്റിലായ പ്രതികളെ കോടതിയിലേക്ക് കൊണ്ടുപോകുന്നു, കൊല്ലപ്പെട്ട ഉമേഷ്‌

ഉദയ്പുര്‍ സംഭവവുമായി ബന്ധമുണ്ടോ?; അമരാവതിയിലെ കൊലപാതകത്തിലും എന്‍ഐഎ അന്വേഷണം

മഹാരാഷ്ട്ര അമരാവതിയിലെ കെമിസ്റ്റ് ഉമേഷിന്റെ കൊലപാതകത്തിലും എന്‍ഐഎ അന്വേഷണത്തിന് ഉത്തരവിട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ

ന്യൂഡല്‍ഹി: മഹാരാഷ്ട്ര അമരാവതിയിലെ കെമിസ്റ്റ് ഉമേഷിന്റെ കൊലപാതകത്തിലും എന്‍ഐഎ അന്വേഷണത്തിന് ഉത്തരവിട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. രാജസ്ഥാനിലെ ഉദയ്പുര്‍ കൊലപാതകത്തില്‍ എന്‍ഐഎ അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് മഹാരാഷ്ട്രയിലെ കൊലപാതകവും അന്വേഷിക്കാന്‍ ആഭ്യന്തരമന്ത്രാലയം ഉത്തരവിട്ടിരിക്കുന്നത്. 

54കാരനായ ഉമേഷ് കൊല്‍ഹെയുടെ കൊലപാതകത്തിന് ഉദയ്പുരിലെ കനയ്യ ലാലിന്റെ കൊലപാതകവുമായി സാമ്യമുണ്ടെന്ന് മഹാരാഷ്ട്ര ബിജെപി ആരോപിച്ചിരുന്നു. കേസ് എന്‍ഐഎ ഏറ്റെടുക്കണമെന്ന് ബിജെപി ആവശ്യപ്പെടുകയും ചെയ്തു. 

'നൂപുര്‍ ശര്‍മ വിവാദമാണ് ഉമേഷ് കൊല്‍ഹെയുടെ കൊലപാതകത്തിന് കാരണം. നൂപുര്‍ ശര്‍മയെ പിന്തുണച്ചതുകൊണ്ടാണ് അദ്ദേഹത്തെ കൊന്നതെന്ന് കൊലയാളികള്‍ സമ്മതിച്ചിട്ടുണ്ടെന്നാണ് അറിയാന്‍ സാധിക്കുന്നത്. എന്നാല്‍ പൊലീസ് അത് മറയ്ക്കാന്‍ ശ്രമിക്കുകയാണ്'- അമരാവതിയിലെ ബിജെപി നേതാവ് തുഷാര്‍ ഭാരതിയ പറഞ്ഞു. 

ജൂണ്‍ 21ന് നടന്ന ഉമേഷിന്റെ കൊലപാതകം വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നെങ്കില്‍ 22ന് കനയ്യ ലാലിന്റെ കൊലപാതകം നടക്കില്ലായിരുന്നു എന്നും ബിജെപി നേതാവ് പറഞ്ഞു. 

അമരാവതിയിലെ കൊലപാതകവുമായി ബന്ധപ്പെട്ട് അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കടയില്‍ നിന്ന് മടങ്ങവെ, ജൂണ്‍ 21ന് വൈകുന്നേരമാണ് ഉമേഷിനെ ഒരുസംഘം കഴുത്തറുത്ത് കൊലപ്പെടുത്തിയത്. ഇത് മോഷണത്തിന് വേണ്ടിയായിരുന്നു എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍ ഉദയ്പുര്‍ കൊലപാതകത്തിന് പിന്നാലെ ബിജെപി ആരോപണവുമായി രംഗത്തുവരികയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com