ഹൈദരാബാദ്: കാണാതായ സോഫ്റ്റ് വെയര്‍ എന്‍ജിനീയറുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ വനത്തില്‍. അന്വേഷണത്തില്‍ ഭാര്യയുടെ ബന്ധു അടക്കം മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതക കേസില്‍ പ്രതികള്‍ കുറ്റസമ്മതം നടത്തിയതായി പൊലീസ് പറയുന്നു. ദുരഭിമാനക്കൊലയാണെന്നാണ് പൊലീസിന്റെ സംശയം.
സോഫ്റ്റ് വെയര്‍ എന്‍ജിനീയറായ 25കാരന്‍ നാരായണ റെഡ്ഡിയെയാണ് കഴിഞ്ഞ മാസം 29 മുതല്‍ കാണാതായത്. ബന്ധുക്കള്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് 80 ശതമാനം കത്തിക്കരിഞ്ഞ് അഴുകിയ നിലയില്‍ സംഗറെഡ്ഡിക്ക് സമീപമുള്ള വനത്തില്‍ നിന്ന് ഞായറാഴ്ച മൃതദേഹം കണ്ടെത്തിയത്. യുവാവിനെ കൊലപ്പെടുത്തിയ ശേഷം തീകൊളുത്തിയതാണ് എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. യുവാവിന്റെ ഭാര്യാവീട്ടുകാരാണ് കൊലപാതകത്തിന് പിന്നില്‍ എന്നാണ് പൊലീസ് സംശയിക്കുന്നത്. ഒരേ ജാതിയില്‍പ്പെട്ട നാരായണ റെഡ്ഡിയും ഭാര്യയും അകന്ന ബന്ധുക്കളാണ്. പിടിയിലായ മൂന്ന് പേരില്‍ ഒരാള്‍ ഭാര്യയുടെ ബന്ധുവാണെന്നും പൊലീസ് പറയുന്നു.
ഒരു വര്‍ഷം മുന്‍പായിരുന്നു നാരായണ റെഡ്ഡിയുടെ വിവാഹം നടന്നത്. കല്യാണത്തിന് ഭാര്യയുടെ വീട്ടുകാര്‍ എതിരായിരുന്നു. കല്യാണത്തിന് പിന്നാലെ ഭാര്യയുടെ വീട്ടുകാര്‍ യുവതിയെ പിടിച്ചുകൊണ്ടുപോയി. തുടര്‍ന്ന് യുവതി വീട്ടുകാര്‍ക്കൊപ്പമാണ് കഴിഞ്ഞിരുന്നത്. അടുത്തിടെ ഇരുവരും തമ്മില്‍ വീണ്ടും അടുത്തതായി ഭാര്യയുടെ വീട്ടുകാര്‍ കണ്ടെത്തി. ഇതാണ് നാരായണ റെഡ്ഡിയെ കൊലപ്പെടുത്താന്‍ ആസൂത്രണം ചെയ്യാന്‍ പ്രതികളെ പ്രേരിപ്പിച്ചതെന്ന് പൊലീസ് പറയുന്നു.
സംഭവ ദിവസമായ ജൂണ്‍ 29ന് ബന്ധു പാര്‍ട്ടിക്കായി യുവാവിനെ ക്ഷണിച്ചു. ഭാര്യയുടെ ബന്ധുവിന്റെ വീട്ടിലേക്കാണ് ക്ഷണിച്ചത്. അവിടെ വച്ച് യുവാവിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് പൊലീസ് പറയുന്നത്. തുടര്‍ന്ന് വനത്തില്‍ കൊണ്ടുപോയി മൃതദേഹം കത്തിക്കുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.
ഈ വാർത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ