'എന്റെ അച്ഛനെ പോലെ', ഹിന്ദു ജീവനക്കാരന്റെ മരണാനന്തര ചടങ്ങുകള്‍ നിര്‍വഹിച്ച് മുസ്ലീം കുടുംബം, മതമൈത്രി- വീഡിയോ 

മതമൈത്രിയുടെ പ്രാധാന്യം ഉയര്‍ത്തിപ്പിടിച്ച് ബിഹാറില്‍ നിന്ന് മറ്റൊരു ഒരു ഉദാഹരണം
രാംദേവിന്റെ മൃതദേഹവുമായി നടന്നുനീങ്ങുന്ന മുസ്ലീം കുടുംബത്തിന്റെ ദൃശ്യം
രാംദേവിന്റെ മൃതദേഹവുമായി നടന്നുനീങ്ങുന്ന മുസ്ലീം കുടുംബത്തിന്റെ ദൃശ്യം

പട്‌ന: മതമൈത്രിയുടെ പ്രാധാന്യം ഉയര്‍ത്തിപ്പിടിച്ച് ബിഹാറില്‍ നിന്ന് മറ്റൊരു ഒരു ഉദാഹരണം. ഹിന്ദു വിഭാഗത്തില്‍പ്പെട്ടയാളുടെ മരണാനന്തര ചടങ്ങുകള്‍ മുസ്ലീം കുടുംബം നിര്‍വഹിച്ചതോടെയാണ് മതമൈത്രിയുടെ മറ്റൊരു ഉദാത്ത മാതൃകയായി മാറിയത്.

പട്‌നയിലാണ് സംഭവം. തങ്ങളുടെ വസ്ത്രനിര്‍മ്മാണശാലയില്‍ കഴിഞ്ഞ 25 വര്‍ഷമായി ജോലി ചെയ്തിരുന്ന രാംദേവിന്റെ മരണാനന്തര ചടങ്ങുകള്‍ക്കാണ് മുസ്ലീം കുടുംബം നേതൃത്വം വഹിച്ചത്. 75-ാം വയസിലാണ് രാംദേവ് മരിച്ചത്. കുടുംബത്തിലെ അംഗത്തെ പോലെയാണ് രാംദേവിനെ കണ്ടിരുന്നതെന്ന് മുഹമ്മദ് റിസ് വാന്‍ ഖാന്റെ കുടുംബം പറയുന്നു. രാംദേവിന്റെ മൃതദേഹവും വഹിച്ച് റിസ് വാന്റെ കുടുംബാംഗങ്ങള്‍ നടന്നുനീങ്ങുന്ന ദൃശ്യങ്ങള്‍  സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായാണ് പ്രചരിക്കുന്നത്.

ഹിന്ദു ആചാരപ്രകാരമാണ് റിസ് വാന്‍ കുടുംബം രാംദേവിന്റെ ശവസംസ്‌കാരം നടത്തിയത്. മരണാനന്തര ചടങ്ങുകളില്‍ അയല്‍വാസികളായ നിരവധി മുസ്ലീം കുടുംബങ്ങളും പങ്കെടുത്തു. 

'രാംദേവ് എന്റെ അച്ഛനെ പോലെയായിരുന്നു. 50-ാം വയസിലാണ് ജോലി അന്വേഷിച്ച് എന്റെ അടുത്ത് വന്നത്. ഭാരപ്പെട്ട ജോലി ചെയ്യാന്‍ നിങ്ങള്‍ക്ക് സാധിക്കില്ലെന്ന് ഞാന്‍ പറഞ്ഞു. കണക്ക് എഴുതാന്‍ അറിയാം എന്നായിരുന്നു രാംദേവിന്റെ മറുപടി. പ്രായമേറിയപ്പോഴും ചുമതലകളില്‍ നിന്ന് മാറിനില്‍ക്കാന്‍ അദ്ദേഹം തയ്യാറായില്ല. വിശ്രമിക്കാന്‍ ഞാന്‍ പറഞ്ഞു. ശമ്പളം നല്‍കാമെന്നും പറഞ്ഞു. എന്നാല്‍ ഇതിനൊന്നും അദ്ദേഹം തയ്യാറായില്ല'- മുഹമ്മദ് റിസ് വാന്‍ ഖാന്‍ ഓര്‍ക്കുന്നു. രണ്ടു പതിറ്റാണ്ട് മുന്‍പാണ് രാംദേവ് റിസ് വാന്റെ കടയില്‍ വന്നതെന്നും ലാളിത്യമാണ് അദ്ദേഹത്തെ മറ്റുള്ളവരില്‍ നിന്ന് വേറിട്ട് നിര്‍ത്തിയതെന്നും നാട്ടുകാര്‍ പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com