ന്യൂഡൽഹി; വിവാഹസർട്ടിഫിക്കറ്റ് നൽകാനുള്ള അധികാരം ആര്യസമാജത്തിനില്ലെന്ന് സുപ്രീംകോടതി. സർക്കാർ സംവിധാനങ്ങളിലെ ബന്ധപ്പെട്ട അധികൃതർ നൽകുന്ന വിവാഹസർട്ടിഫിക്കറ്റിനു മാത്രമേ ആധികാരികതയുള്ളൂവെന്നും ജസ്റ്റിസുമാരായ അജയ് രസ്‌തോഗി, ബിവി നാഗരത്‌ന എന്നിവരുൾപ്പെട്ട അവധിക്കാല ബെഞ്ച് വ്യക്തമാക്കി. രാജസ്ഥാനിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മാനഭംഗപ്പെടുത്തിയ കേസിലാണ് നിരീക്ഷണം.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്ത കുറ്റത്തിന് പോക്സോ നിയമപ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്ന പ്രതിയുടെ ജാമ്യാപേക്ഷ പരിഗണിക്കുകയായിരുന്നു കോടതി. പെൺകുട്ടി മൈനറല്ല, മേജറാണെന്നും പ്രതിയുമായി വിവാഹം നടന്നുവെന്നും വിശദീകരിച്ച് പ്രതിഭാഗം അഭിഭാഷകൻ ആര്യസമാജ സർട്ടിഫിക്കറ്റ് സമർപ്പിച്ചു. എന്നാൽ വിവാഹ സർട്ടിഫിക്കറ്റ് നൽകുന്നത് ആര്യസമാജത്തിന്റെ പണിയല്ലെന്നും. ഉത്തരവാദപ്പെട്ട അധികൃതരുടെ ജോലിയാണെന്നുമാണ് കോടതി പറഞ്ഞത്. യഥാർഥ സർട്ടിഫിക്കറ്റാണ് കോടതിയിൽ ഹാജരാക്കേണ്ടതെന്നും വ്യക്തമാക്കി.
ആര്യസമാജത്തിന്റെ ഭാഗമായ മധ്യഭാരത ആര്യപ്രതിനിധിസഭയ്ക്ക് വിവാഹം നടത്തിക്കൊടുക്കാൻ അധികാരമുണ്ടെന്ന മധ്യപ്രദേശ് ഹൈക്കോടതി വിധിക്കെതിരേ സുപ്രീംകോടതിയിൽ അപ്പീലുള്ള കാര്യവും ബെഞ്ച് പരാമർശിച്ചു. ഹൈക്കോടതിവിധി സ്റ്റേചെയ്ത് ജസ്റ്റിസുമാരായ കെ.എം. ജോസഫ്, ഋഷികേശ് റോയ് എന്നിവരുൾപ്പെട്ട ബെഞ്ച് നോട്ടീസ് അയക്കുകയും ചെയ്തിരുന്നു. ഈയിടെ ഉത്തർപ്രദേശിൽ ആര്യസമാജ് ക്ഷേത്രത്തിൽ മുഖ്യൻ വിവാഹസർട്ടിഫിക്കറ്റ് നൽകിയതിനെതിരേ അന്വേഷണം നടത്തണമെന്ന് അലഹബാദ് ഹൈക്കോടതിയും നിർദേശം നൽകിയിരുന്നു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ