അടുക്കാതെ പവാര്‍; ഫറൂഖ് അബ്ദുള്ളയേയും ഗോപാലകൃഷ്ണ ഗാന്ധിയേയും നിര്‍ദേശിച്ച് മമത, അടുത്ത യോഗം 21ന്

രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പൊതു സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ മമത ബാനര്‍ജി വിളിച്ചു ചേര്‍ത്ത പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ ധാരണ
പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം/ശരദ് പവാര്‍: ട്വിറ്റര്‍
പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം/ശരദ് പവാര്‍: ട്വിറ്റര്‍
Updated on
1 min read


ന്യൂഡല്‍ഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പൊതു സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ മമത ബാനര്‍ജി വിളിച്ചു ചേര്‍ത്ത പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ ധാരണ. 'ഞങ്ങള്‍ സമവായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ തീരുമാനിച്ചു. ഈ സ്ഥാനാര്‍ത്ഥിയ്ക്ക് എല്ലാവരും പിന്തുണ നല്‍കും'-യോഗത്തിന് ശേഷം ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി മാധ്യമങ്ങളോട് പറഞ്ഞു. ഇതൊരു നല്ല തുടക്കമാണെന്നും മമത അഭിപ്രായപ്പെട്ടു. 

യോഗത്തില്‍ എന്‍സിപി നേതാവ് ശരദ് പവാറിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ഭൂരിപക്ഷം നേതാക്കളും ആവശ്യപ്പെട്ടു. എന്നാല്‍ രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിക്കാനില്ലെന്ന നിലപാടില്‍ പവാര്‍ ഉറച്ചു നിന്നു. തന്നെ സ്ഥാനാര്‍ത്ഥിയായി നിര്‍ദേശിച്ച നേതാക്കളെ അഭിനന്ദിക്കുന്നു. എന്നാല്‍ ഈ നിര്‍ദേശം വിനയപൂര്‍വ്വം നിരസിച്ചതായി പവാര്‍ യോഗത്തിന് ശേഷം ട്വിറ്ററില്‍ കുറിച്ചു. 

പവാര്‍  നിലപാടില്‍ ഉറച്ചുനിന്നതോടെ, ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഫറൂഖ് അബ്ദുള്ളയുടെയും മഹാത്മഗാന്ധിയുടെ ചെറുമകന്‍ ഗോപാലകൃഷ്ണ ഗാന്ധിയുടെയും പേരുകള്‍ മമത ബാനര്‍ജി നിര്‍ദേശിച്ചതായി ആര്‍എസ്പി എംപി എന്‍കെ പ്രേമചന്ദ്രന്‍ പറഞ്ഞെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. 

കോണ്‍ഗ്രസ്, എന്‍സിപി, സിപിഐ, സിപിഎം, ഡിഎംകെ,ആര്‍ജെഡി, ശിവസേന, നാഷണല്‍ കോണ്‍ഫറന്‍സ്, പിഡിപി, ജെഡിഎസ്, ആര്‍എസ്പി, സിപിഐഎംഎല്‍, മുസ്ലിം ലീഗ്, ആര്‍എല്‍ഡി, ജെഎംഎം എന്നീ പാര്‍ട്ടികളുടെ നേതാക്കള്‍ രണ്ടു മണിക്കൂര്‍ നീണ്ട യോഗത്തില്‍ പങ്കെടുത്തു. 

അതേസമയം, കോണ്‍ഗ്രസിനോടുള്ള വിയോജിപ്പ് നിലനിര്‍ത്തി എഎപി, എസ്എഡി, എഐഎംഐഎം, ടിആര്‍എസ് എന്നീ പാര്‍ട്ടികള്‍ യോഗത്തില്‍ നിന്ന് വിട്ടുനിന്നു.

മുന്‍ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡ, മല്ലികാര്‍ജുന്‍ ഖാര്‍ഗെ,അഖിലേഷ് യാദവ്, മെഹ്ബൂബ മുഫ്തി, ഒമര്‍ അബ്ദുള്ള എന്നീ നേതാക്കളും യോഗത്തില്‍ പങ്കെടുത്തു. ജൂണ്‍ 21ന് പ്രതിപക്ഷ പാര്‍ട്ടികള്‍ വീണ്ടും യോഗം ചേരും.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com