ന്യൂഡല്‍ഹി; നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാഹുല്‍ഗാന്ധിയെ ഇ ഡി വീണ്ടും ചോദ്യം ചെയ്യുന്നു. നാലാംദിവസമാണ് കേസില്‍ രാഹുലിനെ ചോദ്യം ചെയ്യുന്നത്. നേരത്തെ മൂന്നു ദിവസങ്ങളിലായി 30 മണിക്കൂറിലേറെ രാഹുല്‍ഗാന്ധിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തിരുന്നു. ചോദ്യങ്ങള്‍ക്ക് രാഹുലിന്റെ മറുപടി തൃപ്തികരമല്ലെന്നാണ് ഇഡി ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചിരുന്നത്.
അതിനിടെ, രാഹുലിനെ ചോദ്യം ചെയ്യുന്നതില്‍ പ്രതിഷേധിച്ച് ഡല്‍ഹിയില്‍ ഇന്നും കനത്ത പ്രതിഷേധം. ഡല്‍ഹി ജന്തര്‍ മന്ദറിലാണ് പ്രതിഷേധം. കോണ്‍ഗ്രസ് പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. നിരവധി എംപിമാരെ അടക്കം പൊലീസ് തടഞ്ഞു. പ്രതിഷേധം നടക്കുന്ന ജന്തര്‍ മന്ദറിലേക്കുള്ള റോഡും പൊലീസ് അടച്ചു.
കോണ്‍ഗ്രസ് നേതാവ് കനയ്യ കുമാറും സമരവേദിയിലെത്തിയിരുന്നു. പാർട്ടി പ്രവർത്തകരെ തടഞ്ഞ പൊലീസ് നടപടി ജനാധിപത്യ വിരുദ്ധമാണെന്ന് കോൺഗ്രസ് നേതാവ് കെ സി വേണുഗോപാൽ ആരോപിച്ചു.
രാഹുൽഗാന്ധിയുടെ ചോദ്യം ചെയ്യൽ ആരംഭിക്കും മുമ്പുതന്നെ എഐസിസി ആസ്ഥാനത്തേക്കുള്ള വഴി പൊലീസ് അടച്ചു. പ്രവേശന കവാടത്തിനു മുൻവശം ബാരിക്കേഡ് വച്ച് അടച്ചുപൂട്ടി. വൈകിട്ട് അഞ്ചു മണിക്കുശേഷമേ ബാരിക്കേഡുകൾ നീക്കൂവെന്നാണ് പൊലീസിന്റെ അറിയിപ്പ്. ഇ ഡി ഓഫീസിന് മുന്നിലും കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിട്ടുള്ളത്.
ഈ വാര്‍ത്ത കൂടി വായിക്കാം പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി നാളെ; ഗോപാൽകൃഷ്ണ ഗാന്ധിക്ക് സാധ്യത
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ