പ്രഥമ നിര്‍ദേശകനായി മോദി, പിന്തുണച്ച് രാജ്‌നാഥ്; ദ്രൗപദി മുര്‍മു നാമനിര്‍ദേശ പത്രിക നല്‍കി ( വീഡിയോ)

ദ്രൗപദി മുര്‍മുവിന് പ്രതിപക്ഷ നിരയിലെ പാര്‍ട്ടിയായ ജാര്‍ഖണ്ഡ് മുക്തിമോര്‍ച്ചയും പിന്തുണ നല്‍കിയേക്കും
ദ്രൗപദി മുര്‍മു നാമനിര്‍ദേശ പത്രിക നല്‍കുന്നു/ ട്വിറ്റര്‍ ചിത്രം
ദ്രൗപദി മുര്‍മു നാമനിര്‍ദേശ പത്രിക നല്‍കുന്നു/ ട്വിറ്റര്‍ ചിത്രം

ന്യൂഡല്‍ഹി : രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ദ്രൗപദി മുര്‍മു നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് തുടങ്ങിയവര്‍ക്കൊപ്പമെത്തിയാണ് ദ്രൗപദി മുര്‍മു നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. 

പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് നാമനിര്‍ദേശം ചെയ്തത്. പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് പിന്തുണച്ചു. കേന്ദ്രമന്ത്രിമാര്‍, മുതിര്‍ന്ന ബിജെപി നേതാക്കള്‍, ബിജെപി മുഖ്യമന്ത്രിമാര്‍, എന്‍ഡിഎ സഖ്യകക്ഷി നേതാക്കള്‍, ബിജു ജനതാദള്‍, വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ നാമനിര്‍ദേശ പത്രികാ സമര്‍പ്പണ വേളയില്‍ സന്നിഹിതനായിരുന്നു.

പാര്‍ലമെന്റ് വളപ്പിലെ മഹാത്മാഗാന്ധി, ഡോ. അംബേദ്കര്‍, ബിര്‍സ മുണ്ട എന്നിവരുടെ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയശേഷമാണ് ദ്രൗപദി മുര്‍മു പത്രികാസമര്‍പ്പണത്തിനെത്തിയത്. ഇന്നലെ ഡല്‍ഹിയിലെത്തിയ ദ്രൗപദി മുര്‍മു പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, അമിത് ഷാ, രാജ്‌നാഥ് സിംഗ്, ജെ പി നഡ്ഡ തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

അതേസമയം ദ്രൗപദി മുര്‍മുവിന് പ്രതിപക്ഷ നിരയിലെ പാര്‍ട്ടിയായ ജാര്‍ഖണ്ഡ് മുക്തിമോര്‍ച്ചയും പിന്തുണ നല്‍കിയേക്കും. രാഷ്ട്രപതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ജെഎംഎം നാളെ പാര്‍ട്ടി എംഎല്‍എമാരുടേയും എംപിമാരുടേയും യോഗം വിളിച്ചിട്ടുണ്ട്. ജാര്‍ഖണ്ഡ് മുന്‍ ഗവര്‍ണറാണ് ദ്രൗപദി മുര്‍മു. 

അതേസമയം പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായ യശ്വന്ത് സിന്‍ഹയ്ക്ക് കേന്ദ്രസര്‍ക്കാര്‍ ഇസഡ് കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തി. സിആര്‍പിഎഫ് സിന്‍ഹയ്ക്ക് സുരക്ഷ നല്‍കും. യശ്വന്ത് സിന്‍ഹ തിങ്കളാഴ്ച നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com