'പ്രണയത്തിന്റെ തീവ്രത'- ലെസ്ബിയന്‍ സുഹൃത്തിനൊപ്പം ജീവിക്കാന്‍ വീട്ടുകാര്‍ സമ്മതിക്കുന്നില്ല; പുരുഷനാകാന്‍ ഒരുങ്ങി യുവതി
ലഖ്‌നൗ: പെണ്‍ സുഹൃത്തിനൊപ്പം ജീവിക്കാന്‍ ലിംഗമാറ്റ ശസ്ത്രക്രിയക്ക് വിധേയയാകാന്‍ ഒരുങ്ങി യുപിയില്‍ നിന്നുള്ള യുവതി. ലെസ്ബിയന്‍ സുഹൃത്തുക്കളായ ഇരുവരുടേയും ബന്ധത്തെ വീട്ടുകാര്‍ എതിര്‍ത്തതോടെയാണ് യുവതി പുരുഷനാകാന്‍ തീരുമാനിച്ചത്.
ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജിലാണ് പങ്കാളിയോടുള്ള തീവ്ര പ്രണയം ഉപേക്ഷിക്കാന്‍ കഴിയാതെ യുവതി ശസ്ത്രക്രിയയിലൂടെ പുരുഷനാകാന്‍ ഒരുങ്ങുന്നത്. മറ്റുള്ളവരുടെ ഇടപെടല്‍ ഒഴിവാക്കാനും തടസങ്ങള്‍ മാറികിട്ടാനുമാണ് യുവതിയുടെ ഈ സാഹസികത.
തങ്ങള്‍ തമ്മിലുള്ള ഗാഢ പ്രണയത്തെക്കുറിച്ച് വീട്ടുകാരെ പറഞ്ഞ് മനസിലാക്കാന്‍ യുവതി നിരന്തരം ശ്രമിച്ചെങ്കിലും എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടതോടെയാണ് ലിംഗ മാറ്റ ശസ്ത്രക്രിയ്ക്ക് വിധേയയാകാന്‍ തീരുമാനിച്ചത്. പ്രയാഗ്രാജിലെ സ്വരൂപ് റാണി നെഹ്റു ഹോസ്പിറ്റലിലെ ഡോക്ടര്‍മാരുടെ സംഘമാണ് ലിംഗമാറ്റ ശസ്ത്രക്രിയ നടത്തുന്നത്.
യുവതി പൂര്‍ണമായും പുരുഷനായി മാറാന്‍ ഒരു വര്‍ഷവും അഞ്ച് മാസവും വരെ സമയമെടുക്കുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. നെഞ്ചില്‍ രോമം വളരുന്നതിനായി യുവതിയെ ടെസ്‌റ്റോസ്റ്റിറോണ്‍ ചികിത്സയ്ക്ക് വിധേയയാക്കും.
ലിംഗമാറ്റ ശസ്ത്രക്രിയ പൂര്‍ണമായും പൂര്‍ത്തിയായാല്‍ പിന്നീട് യുവതിക്ക് ഒരിക്കലും ഗര്‍ഭം ധരിക്കാന്‍ സാധിക്കില്ലെന്നു ഡോക്ടര്‍മാര്‍ വ്യക്തമാക്കി. യുവതിയുടെ ആരോഗ്യ പരിശോധനകള്‍ പൂര്‍ത്തിയായെന്നും തൃപ്തികരമാണെന്നും ഡോക്ടര്‍മാര്‍ കൂട്ടിച്ചേര്‍ത്തു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ