ഉയദ്പൂര്‍: പ്രവാചകനെ അധിക്ഷേപിച്ച വിഷയത്തില്‍ ബിജെപി മുന്‍ വക്താവ് നുപൂര്‍ ശര്‍മയെ അനുകൂലിച്ച് സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റിട്ടയാളെ കഴുത്തറുത്തു കൊന്നു. രാജസ്ഥാനിലെ ഉദയ്പൂരിലാണ് സംഭവം നടന്നത്. രണ്ടുപേര്‍ ചേര്‍ന്നാണ് കൊല നടത്തിയത്. കനയ്യ ലാല്‍ എന്ന തയ്യല്‍ക്കാരനാണ് കൊല്ലപ്പെട്ടത്.
കൊല നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തുന്നതും ദൃശ്യങ്ങളില്‍ കാണാം.
മൂന്നു ദിവസം മുന്‍പ് കനയ്യ ലാല്‍ നുപൂര്‍ ശര്‍മയെ അനുകൂലിച്ച് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. ഇതാണ് അക്രമികളെ പ്രകോപിപ്പിച്ചത് എന്നാണ് വിവരം. രണ്ടു പേര്‍ തയ്യല്‍ കടയിലേക്ക് കയറുന്നതും കത്തി ഉപയോഗിച്ച് ആക്രമിക്കാന്‍ ശ്രമിക്കുന്നതുമാണ് പുറത്തുവന്ന ഒരു വീഡിയോയില്‍ കാണുന്നത്. സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന മറ്റൊരു വിഡിയോയില്‍ കൊലപാതകത്തിന് ഉപയോഗിച്ച കത്തിയുമായി ഇവര്‍ നില്‍ക്കുന്നതും കാണാം.
സംഭവത്തിന് പിന്നാലെ, ഉദയ്പൂരില്‍ സംഘര്‍ഷാവസ്ഥ രൂപപ്പെട്ടു. പ്രദേശത്ത് കടകള്‍ അടച്ചു. ഇന്റര്‍നെറ്റ് വിച്ഛേദിച്ചു. പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും തിരച്ചില്‍ തുടരുകയാണെന്നും പൊലീസ് അറിയിച്ചു. സംഭവത്തില്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് ദുഃഖം രേഖപ്പെടുത്തി. വേദനാജനകവും അപമാനകരവുമായ കാര്യമാണ് നടന്നതെന്നും എല്ലാവരും സമാധാനം പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു
ഈ വാർത്ത കൂടി വായിക്കാം മാധ്യമപ്രവര്‍ത്തകന്‍ മുഹമ്മദ് സുബൈറിനെ നാലു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍വിട്ടു
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ