'ഇനി ഗട്ടറില്‍ വീഴുമെന്ന പേടി വേണ്ട; മഴക്കാലത്തും തകരില്ല'; രാജ്യത്ത് ആദ്യത്തെ സ്റ്റീല്‍ റോഡ് 

വിവിധ പ്ലാന്റുകളിലെ ഉപയോഗ ശൂന്യമായ സ്റ്റീല്‍ ഉപയോഗിച്ചാണ് റോഡ് നിര്‍മ്മിച്ചത്.
റോഡ് നിര്‍മ്മാണത്തിന് നേതൃത്വം നല്‍കിയ സിആര്‍ആര്‍ഐ- സിഎസ്‌ഐആർ ഉദ്യോ​ഗസ്ഥർ
റോഡ് നിര്‍മ്മാണത്തിന് നേതൃത്വം നല്‍കിയ സിആര്‍ആര്‍ഐ- സിഎസ്‌ഐആർ ഉദ്യോ​ഗസ്ഥർ

സൂറത്ത്: രാജ്യത്തെ ആദ്യ സ്റ്റീല്‍ റോഡ് ഗുജറാത്തിലെ സൂറത്തില്‍ യാഥാര്‍ഥ്യമായി. വിവിധ പ്ലാന്റുകളിലെ ഉപയോഗ ശൂന്യമായ സ്റ്റീല്‍ ഉപയോഗിച്ചാണ് റോഡ് നിര്‍മ്മിച്ചത്. ഹസീറ വ്യവസായ മേഖലയിലാണ് റോഡ്.

സിആര്‍ആര്‍ഐയും സിഎസ്‌ഐആറും സംയുക്തമായാണ് റോഡ് നിര്‍മ്മാണത്തിന് നേതൃത്വം നല്‍കിയത്.സ്റ്റീല്‍ ആന്റ് പോളിസി കമ്മീഷന്‍, നീതി ആയോഗ് എന്നിവയുടെ സഹായത്തോടെയായിരുന്നു നിര്‍മാണം. പരീക്ഷണാടിസ്ഥാനത്തില്‍ നിര്‍മിച്ചത് ഒരു കിലോമീറ്റര്‍ നീളത്തിലുള്ള ആറു വരി പാതയാണ്. 

രാജ്യത്തെ ഉരുക്കുനിര്‍മ്മാണശാലകളില്‍ പ്രതിവര്‍ഷം 19 ദശലക്ഷം ടണ്‍ സ്റ്റീല്‍ പാഴാകുന്നതായാണ് കണക്കുകള്‍.പാഴാക്കപ്പെടുന്ന വിഭവം ഉപയോഗ യോഗ്യമാക്കുന്നതിനൊപ്പം ഈടുനില്‍ക്കുന്ന റോഡുകള്‍ നിര്‍മിക്കുക എന്നതാണ് ലക്ഷ്യം.

ഒരുകിലോ മീറ്റര്‍ നീളത്തിലുള്ള റോഡ് പൂര്‍ണമായും സംസ്‌കരിച്ച ഉരുക്കുകൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. മഴക്കാലത്ത് റോഡ് തകരുമെന്ന പേടി വേണ്ടെന്ന് സിഎസ്‌ഐആര്‍ അവകാശപ്പെട്ടു. 'ഗുജറാത്തിലെ ഹസിറ തുറമുഖത്തെ ഈ 1 കിലോമീറ്റര്‍ നീളമുള്ള റോഡ് മുമ്പ് ടണ്‍ കണക്കിന് ഭാരമുള്ള ട്രക്കുകള്‍ കാരണം മോശം അവസ്ഥയിലായിരുന്നു, പരീക്ഷണാടിസ്ഥാനത്തില്‍ നിര്‍മ്മിച്ച ഈ റോഡിലൂടെ പ്രതിദിനം 1,000ലധികം ട്രക്കുകള്‍,  18 മുതല്‍ 30 വരെ ടണ്‍ കണക്കിന് ഭാരത്തോടെയാണ് കടന്നുപോകുന്നത്, പക്ഷേ റോഡ് അതേപടി തുടരുന്നു,' സിആര്‍ആര്‍ഐ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് സതീഷ് പാണ്ഡെ പറഞ്ഞു.സ്റ്റീല്‍ മാലിന്യം ഉപയോഗിച്ചുള്ള റോഡ് നിര്‍മാണത്തിലൂടെ നിര്‍മാണ ചെലവ് 30 ശതമാനം കുറയുമെന്നും പാണ്ഡെ പറഞ്ഞു.

'സ്റ്റീല്‍ പ്ലാന്റുകളില്‍ ഉരുക്ക് മാലിന്യം കുന്നുകൂടിയിരിക്കുന്നു. ഇത് പരിസ്ഥിതിക്ക് വലിയ ഭീഷണിയാണ്. അതുകൊണ്ടാണ് നിതി ആയോഗിന്റെ നിര്‍ദേശപ്രകാരം, സ്റ്റീല്‍ മന്ത്രാലയം ഈ മാലിന്യം നിര്‍മാണത്തിന് ഉപയോഗിക്കാനുള്ള പദ്ധതിക്ക് രൂപം നല്‍കിയത്' എഎംഎന്‍എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സന്തോഷ് എം മുന്ദ്ര പറഞ്ഞു. ആദ്യ പദ്ധതി വിജയിച്ചതോടെ, ഭാവിയില്‍ ഹൈവേകളുടെ നിര്‍മാണത്തിന് സ്റ്റീല്‍ മാലിന്യങ്ങള്‍ ഉപയോഗിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com