ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ജര്‍മ്മന്‍ ചാന്‍സലര്‍ ഒലഫ് സ്‌കോള്‍സുമായി കൂടിക്കാഴ്ച നടത്തുന്ന, മഹിളാ കോണ്‍ഗ്രസ് ട്വിറ്ററില്‍ പങ്കുവെച്ച ചിത്രം വിവാദമാകുന്നു. മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ചിത്രത്തിന്റെ പശ്ചാത്തലത്തില്‍ ഇരുവരും ചര്‍ച്ച നടത്തുന്ന ചിത്രമാണ് ബിഹാറിലെ മഹിളാ കോണ്‍ഗ്രസ് ഘടകം പങ്കുവെച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിക്കാന്‍ ലക്ഷ്യമിട്ടായിരുന്നു ട്വീറ്റ്. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും പ്രധാനമന്ത്രിയുടെ ഓഫീസിന്റെയും ട്വിറ്റര്‍ ഹാന്‍ഡിലുകള്‍ പങ്കുവെച്ച ചിത്രത്തില്‍ നെഹ്‌റുവിന്റെ ചിത്രം ഉണ്ടായിരുന്നില്ല. സംഭവം വിവാദമായതിനെ തുടര്‍ന്ന് മഹിളാ കോണ്‍ഗ്രസ് ചിത്രം ട്വിറ്ററില്‍ നിന്ന് നീക്കം ചെയ്തു.
കോണ്‍ഗ്രസ് പാര്‍ട്ടിയെ വിമര്‍ശിക്കാന്‍ നെഹ്‌റുവിനെ മോദി പതിവായി പരാമര്‍ശിക്കാറുണ്ടെന്ന് ചൂണ്ടിക്കാണിച്ചു കൊണ്ടായിരുന്നു മഹിളാ കോണ്‍ഗ്രസിന്റെ ട്വീറ്റ്. 'ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ നെഹ്‌റുവിന്റെ സല്‍പ്പേര് നശിപ്പിക്കാനാണ് എപ്പോഴും ശ്രമിക്കുന്നതെന്നും മഹിളാ കോണ്‍ഗ്രസ് ആരോപിച്ചു. ജര്‍മ്മന്‍ ചാന്‍സലറും മോദിയും തമ്മിലുള്ള കൂടിക്കാഴ്ചയുടെ പശ്ചാത്തലത്തില്‍ നെഹ്‌റുവിന്റെ ചിത്രം?, ഹേ റാം, ഇപ്പോള്‍ എന്താണ് സംഭവിക്കാന്‍ പോകുന്നത്?, നെഹ്‌റുവിന്റെ സല്‍പ്പേരിനെ നശിപ്പിക്കാന്‍ നിങ്ങള്‍ ഒരുപാട് പ്രാവശ്യം ശ്രമിച്ചിട്ടുണ്ട്. എന്നാല്‍ എവിടെയാണ് നെഹ്‌റുവിന്റെ പേരിനെ കളങ്കപ്പെടുത്താന്‍ ഏറ്റവും എളുപ്പം?' - മഹിളാ കോണ്‍ഗ്രസിന്റെ ട്വീറ്റിലെ വരികള്‍ ഇങ്ങനെ.
യൂറോപ്യന്‍ പര്യടനത്തിനിടെയാണ് മോദി ജര്‍മ്മന്‍ ചാന്‍സലറുമായി കൂടിക്കാഴ്ച നടത്തിയത്. ഈ കൂടിക്കാഴ്ചയുടെ ചിത്രം മോദിയുടെയും പ്രധാനമന്ത്രിയുടെ ഓഫീസിന്റെയും ട്വിറ്റര്‍ ഹാന്‍ഡിലില്‍ പങ്കുവെച്ചിരുന്നു. എന്നാല്‍ ഈ ചിത്രങ്ങളില്‍ ഒരിടത്തും നെഹ്‌റുവിന്റെ ചിത്രം ഇല്ല. കൂടിക്കാഴ്ചയുടെ ചിത്രത്തില്‍ കോണ്‍ഗ്രസ് കൃത്രിമം കാണിച്ചു എന്ന തരത്തില്‍ ആക്ഷേപങ്ങള്‍ ഉയര്‍ന്നതോടെയാണ് മഹിളാ കോണ്‍ഗ്രസ് ചിത്രം ട്വിറ്ററില്‍ നിന്ന് നീക്കം ചെയ്തത്. ഇന്ത്യ- ജര്‍മ്മനി സഹകരണം മെച്ചപ്പെടുന്നു എന്ന തലക്കെട്ടോടെയാണ് പ്രധാനമന്ത്രിയുടെ ഓഫീസ് ചിത്രം പങ്കുവെച്ചത്.
ഈ വാര്‍ത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ