ശ്രീനഗര്‍: ജമ്മു കശ്മീരിലെ സാമ്പ സെക്ടറില്‍ തുരങ്കം കണ്ടെത്തി. അന്താരാഷ്ട അതിര്‍ത്തിയിലാണ് 150 മീറ്റര്‍ നീളമുണ്ടെന്ന് സംശയിക്കുന്ന തുരങ്കം കണ്ടെത്തിയത്. സുരക്ഷാ സേനയെ സ്ഥലത്ത് വിന്യസിച്ചു.
പ്രദേശത്ത് ഭീകരര്‍ക്കായി ബിഎസ്എഫ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കി.
പതിവ് പരിശോധനയ്ക്കിടെയാണ് തുരങ്കം കണ്ടെത്തിയത്. പാകിസ്ഥാനില്‍ നിന്ന് ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ നിര്‍മ്മിച്ച തുരങ്കമാണെന്ന് ബിഎസ്എഫ് വ്യക്തമാക്കി.
രണ്ടടി വ്യാസമുള്ള തുരങ്കത്തിന്റെ മറുവശം പാകിസ്ഥാനിലാണ്. പുതുതായി നിര്‍മ്മിച്ച തുരങ്കമാണെന്ന് ബിഎസ്എഫ് വ്യക്തമാക്കുന്നു. അമര്‍നാഥ് യാത്ര അട്ടിമറിക്കാനുള്ള പാകിസ്ഥാന്‍ കേന്ദ്രമായുള്ള ഭീകരരുടെ പദ്ധതി തകര്‍ത്തതായി ബിഎസ്എഫ് അറിയിച്ചു.
തുരങ്കത്തിന്റെ പുറത്ത് നിന്ന് 21 മണല്‍ ചാക്കുകള്‍ പിടിച്ചെടുത്തു. തുരങ്കം ശക്തമാക്കുന്നതിന്റെ ഭാഗമായി കൊണ്ടുവന്നതാണ് മണല്‍ ചാക്കുകള്‍ എന്ന് കരുതുന്നതായും ബിഎസ്എഫ് അറിയിച്ചു. ഒരു വര്‍ഷത്തിനിടെ അന്താരാഷ്ട്ര അതിര്‍ത്തിയില്‍ കണ്ടെത്തുന്ന അഞ്ചാമത്തെ തുരങ്കമാണിത്.
ഈ വാര്‍ത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ