

മുംബൈ: ലോണ്‍ ആപ്പിന്റെ ചതിക്കുഴിയില്‍ വീണ മുംബൈ നിവാസി ജീവനൊടുക്കി. ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് നഗ്ന ചിത്രങ്ങളാക്കി മാറ്റി ലോണ്‍ ആപ്പ് റിക്കവറി ഏജന്റ്‌സ് ബന്ധുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും അയച്ചുകൊടുത്തതാണ് പ്രകോപനത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. പണം തട്ടാന്‍ ഭീഷണിപ്പെടുത്താന്‍ വേണ്ടിയാണ് ലോണ്‍ ആപ്പ് റിക്കവറി ഏജന്റ്‌സ് ചിത്രങ്ങള്‍ മോര്‍ഫ് ചെയ്തതെന്നും പൊലീസ് പറയുന്നു.
മുംബൈ മലാഡ് സ്വദേശിയായ സന്ദീപാണ് ജീവനൊടുക്കിയത്. അബദ്ധത്തില്‍ മൊബൈലിലെ വിവരങ്ങള്‍ 'ആക്‌സസ്' ചെയ്യുന്നതിന് ലോണ്‍ ആപ്പിന് സന്ദീപ് അനുമതി നല്‍കിയതാണ് റിക്കവറി ഏജന്റ്‌സ് അവസരമാക്കിയതെന്ന് പൊലീസ് പറയുന്നു. ഇതിലൂടെ സന്ദീപിന്റെ ചിത്രങ്ങള്‍ റിക്കവറി ഏജന്റ്‌സ് ദുരുപയോഗം ചെയ്യുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.
സന്ദീപിന് വായ്പ കുടിശ്ശിക ഉണ്ടായിരുന്നില്ലെന്ന് സഹോദരന്‍ പറയുന്നു. എന്നാല്‍ പണം തട്ടുന്നതിന് വേണ്ടി സന്ദീപിന്റെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിക്കുകയായിരുന്നു. ഇതില്‍ നിരാശനായ സന്ദീപ് ജീവനൊടുക്കുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.
സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആത്മഹത്യാപ്രേരണക്കുറ്റം ഉള്‍പ്പെടെ ചുമത്തിയാണ് അന്വേഷണം. അഞ്ചുപേര്‍ക്കെതിരെയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. താന്‍ ഒരു ലോണ്‍ ആപ്പില്‍ നിന്നും വായ്പയെടുത്തിട്ടില്ലെന്ന് സഹോദരനോട് സന്ദീപ് പറഞ്ഞതായി പൊലീസ് പറയുന്നു.
എന്നാല്‍ വായ്പ തിരിച്ചടയ്ക്കാന്‍ ആവശ്യപ്പെട്ട് റിക്കവറി ഏജന്റ്‌സ് ഫോണ്‍ വിളിച്ചും മറ്റും പീഡിപ്പിക്കുന്നതായും സന്ദീപ് പറഞ്ഞതായി പൊലീസ് പറയുന്നു. സഹപ്രവര്‍ത്തകര്‍ക്ക് തന്റെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ ലഭിച്ചു എന്ന് അറിഞ്ഞതിന് ശേഷം കഴിഞ്ഞ രണ്ടാഴ്ചയായി സന്ദീപ് ഓഫീസില്‍ വന്നിട്ടില്ലെന്ന് സഹപ്രവര്‍ത്തകന്‍ പറയുന്നു. സന്ദീപ് സമ്മര്‍ദ്ദത്തിലായിരുന്നുവെന്നും സഹപ്രവര്‍ത്തകന്‍ പറയുന്നു.
ഈ വാര്‍ത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates