അച്ഛന് സാധിക്കാതെ പോയ ലക്ഷ്യം മകൾ സഫലമാക്കി. അതും ഒന്നാം റാങ്ക് നേടിത്തന്നെ. സിവിൽ സർവീസ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ ശ്രുതി ശർമയാണ് അച്ഛന്റെ സ്വപ്നം സാക്ഷാത്കരിച്ചത്. കുടുംബത്തിന്റെ പിന്തുണയാണു വിജയത്തിനു പിന്നിലെന്നു ശ്രുതി പറയുന്നു.
ശ്രുതിയുടെ അച്ഛൻ സുനിൽ ദത്ത് ശർമ സിവിൽ സർവീസ് ലക്ഷ്യമിട്ടിരുന്നു. ഒരു തവണ പ്രിലിമിനറി വിജയിച്ചെങ്കിലും മെയിൻസിൽ പരാജയപ്പെട്ടു. എൻജിനീയറായി സ്വന്തം സംരംഭവുമായി മുന്നോട്ടു പോകുമ്പോഴും സിവിൽ സർവീസ് എന്ന മോഹം മനസിൽ കിടന്നു. സഫലമാകാതെ പോയ തന്റെ സ്വപ്നം അദ്ദേഹം മകൾക്കു പകർന്നു നൽകി.
ഡൽഹിയിലെ പ്രശസ്തമായ സെന്റ് സ്റ്റീഫൻസ് കോളജിൽ നിന്നു ബിഎ (ഓണേഴ്സ്) ഹിസ്റ്ററി പൂർത്തിയാക്കിയ ശേഷം ജെഎൻയുവിൽ എംഎയ്ക്കു ചേർന്നുവെങ്കിലും പഠനം ഇടയ്ക്കു നിർത്തി സിവിൽ സർവീസ് പരിശീലനം ആരംഭിച്ചു. കഴിഞ്ഞ തവണ പരാജയപ്പെട്ടു. രണ്ടാം ശ്രമത്തിൽ ഒന്നാം റാങ്ക് തന്നെ ലഭിച്ചു.
സ്വന്തം സംസ്ഥാനമായ യുപിയുടെ കേഡറിൽ ഐഎഎസ് തിരഞ്ഞെടുക്കാനാണു ശ്രുതിയുടെ തീരുമാനം. നാല് വർഷത്തെ ശ്രമഫലമാണ് വിജയമെന്നു ശ്രുതി പറയുന്നു. രചനയാണ് അമ്മ. ഏക സഹോദരൻ ആദിത്യ യുപി രഞ്ജി ക്രിക്കറ്റ് ടീം അംഗമാണ്.
ഈ വാർത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates