ചണ്ഡിഗഡ്: പഞ്ചാബി ഗായകനും കോണ്‍ഗ്രസ് നേതാവുമായ സിദ്ധു മൂസേവാലയുടെ കൊലപാതകത്തില്‍ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി പഞ്ചാബ് പൊലീസ്. ഉത്തരാഖണ്ഡില്‍ തീര്‍ഥാടകര്‍ക്കിടയില്‍നിന്ന് കസ്റ്റഡിയിലെടുത്ത മന്‍പ്രീത് സിങ്ങിന്റെ അറസ്റ്റാണ് പോലീസ് രേഖപ്പെടുത്തിയത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ അഞ്ച് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു.
അറസ്റ്റിലായ മന്‍പ്രീത് സിങ്ങ് അറിയപ്പെടുന്ന ലഹരി വ്യാപാരിയാണ്. കൊലപാതകശ്രമം. കലാപം, തുടങ്ങിയ കുറ്റങ്ങള്‍ക്ക് ഇയാള്‍ നേരത്തെ അറസ്റ്റിലായിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.
അതേസമയം,മൂസവാലയുടെ മൃതദേഹം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ സംസ്‌കരിച്ചു. സ്വന്തം ഗ്രാമമായ ജവഹര്‍കെയില്‍ കനത്ത സുരക്ഷയൊരുക്കിയാണ് മൃതദേഹം സംസ്‌കരിച്ചത്. ആയിരക്കണക്കിന് ആരാധകര്‍ ആദരാഞ്ജലി അര്‍പ്പിക്കാന്‍ തടിച്ചു കൂടി. ഇന്നു രാവിലെ പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ മൃതദേഹം ഏറ്റുവാങ്ങുകയായിരുന്നു
നേരത്തെ, കേസ് അന്വേഷിക്കാന്‍ ഹൈക്കോടതിയിലെ സിറ്റിങ് ജഡ്ജി തലവനായ ജുഡീഷ്യല്‍ കമ്മിഷനുണ്ടാക്കുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ പറഞ്ഞിരുന്നു. മകന്റെ മരണം ഹൈക്കോടതിയിലെ സിറ്റിങ് ജഡ്ജി അന്വേഷിക്കാന്‍ ഉത്തരവിടണമെന്ന് മൂസെവാലയുടെ അച്ഛന്‍ ബാല്‍കൗര്‍ സിങ് മുഖ്യമന്ത്രിയോട് അഭ്യര്‍ഥിച്ചിരുന്നു. പിന്നാലെയാണ് മുഖ്യമന്ത്രി പത്രസമ്മേളനം നടത്തി അന്വേഷണ തീരുമാനം പ്രഖ്യാപിച്ചത്.
ഞായറാഴ്ച മാന്‍സയിലാണ് അജ്ഞാതരുടെ വെടിയേറ്റ് മൂസേവാല മരിച്ചത്. അദ്ദേഹത്തിന്റെ ബന്ധു ഗുര്‍പ്രീത് സിങ്ങിനും സുഹൃത്ത് ഗുര്‍വീന്ദര്‍ സിങ്ങിനും പരിക്കേറ്റു. മൂസേവാലയുള്‍പ്പെടെ 424 പേരുടെ സുരക്ഷ പഞ്ചാബ് പോലീസ് താത്കാലികമായി പിന്‍വലിച്ചതിന്റെ പിറ്റേന്നാണ് കൊല നടന്നത്. ഗുണ്ടാപ്പകയാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് കരുതുന്നത്.
ഈ വാർത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ