തീര്‍ത്തും അസ്വീകാര്യം, പിഴവുകള്‍ നിറഞ്ഞത്; രാജീവ് വധ ഉത്തരവിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ്

രാജ്യത്തിന്റെ മനസ്സാക്ഷിയെ മനസ്സിലാക്കാന്‍ സുപ്രീ കോടതിക്കായില്ലെന്ന് കോണ്‍ഗ്രസ്
നളിനി/ഫയല്‍
നളിനി/ഫയല്‍

ന്യൂഡല്‍ഹി: രാജീവ് ഗാന്ധി വധക്കേസില്‍ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ടവരെ മോചിപ്പിക്കാനുള്ള സുപ്രീം കോടതി ഉത്തരവ് തീര്‍ത്തും അസ്വീകാര്യവും പിഴവുകള്‍ നിറഞ്ഞതുമാണെന്ന് കോണ്‍ഗ്രസ്. ഈ കേസില്‍ രാജ്യത്തിന്റെ മനസ്സാക്ഷിയെ മനസ്സിലാക്കാന്‍ സുപ്രീ കോടതിക്കായില്ലെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.

തീരുമാനത്തെ കോണ്‍ഗ്രസ് വിമര്‍ശിക്കുന്നതായി ജനറല്‍ സെക്രട്ടറി ജയറാം രമേശ് പ്രസ്താവനയില്‍ പറഞ്ഞു. രാജ്യത്തിന്റെ മനസ്സാക്ഷിയെ മനസ്സിലാക്കാതെയാണ് സുപ്രീം കോടതി ഇക്കാര്യത്തില്‍ പ്രവര്‍ത്തിച്ചതെന്ന് പ്രസ്താവന പറഞ്ഞു.

ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട നളിനി ശ്രീഹരനും ആര്‍പി രവിചന്ദ്രനും ഉള്‍പ്പെടെ ആറു പേരെ മോചിപ്പിക്കാനാണ് സുപ്രീം കോടതി ഉത്തരവ്. ഇതേ കേസില്‍ ശിക്ഷിക്കപ്പെട്ട എജി പേരറിവാളനെ മോചിപ്പിച്ചുകൊണ്ട് സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവ് ഇവര്‍ക്കും ബാധകമാണെന്ന് ജസ്റ്റിസുമാരായ ബിആര്‍ ഗവായ്, ബിവി നാഗരത്‌ന എന്നിവര്‍ വ്യക്തമാക്കി.

മോചനം തേടി നളിനിയും രവി ചന്ദ്രനും സുപ്രീം കോടതിയെ സമീപിച്ചിരുന്നു. 31 വര്‍ഷമായി ജയിലിലാണ് ഇരുവരും. ഇവര്‍ ഉള്‍പ്പെടെ ആറു പേരെയും മോചിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തിരുന്നു.

ഭരണഘടനയുടെ 142ാം അനുഛേദപ്രകാരമുള്ള അസാധാരണ അധികാരം ഉപയോഗിച്ചാണ്, പേരറിവാളനെ മോചിപ്പിക്കാന്‍ മെയ് 18ന് സുപ്രീം കോടതി ഉത്തരവിട്ടത്.

1991 മെയ് 21ന് ആണ് തമിഴ്‌നാട്ടിലെ ശ്രീപെരുപത്തൂരില്‍ വച്ച് രാജീവ് ഗാന്ധി വധിക്കപ്പെട്ടത്. നളിനി, രവിചന്ദ്രന്‍, ശാന്തന്‍, മുരുകന്‍, പേരറിവാളന്‍, റോബര്‍ട്ട് പയസ്, ജയകുമാര്‍ എന്നിവരാണ് കേസില്‍ ശിക്ഷിക്കപ്പെട്ടത്. പേരറിവാളന്‍, മുരുകന്‍, ശാന്തന്‍ എന്നിവരുടെ വധശിക്ഷ 1999ല്‍ സുപ്രീം കോടതി ശരിവച്ചിരുന്നു. എന്നാല്‍ ദയാഹര്‍ജിയില്‍ രാഷ്ട്രപതിയുടെ തീരുമാനം നീണ്ടതോടെ ശിക്ഷ ജീവപര്യന്തമായി ചുരുക്കി 2014ല്‍ ഉത്തരവിറക്കി. നളിക്കു മകള്‍ ഉള്ളതു കണക്കിലെടുത്ത് 2001ല്‍ വധശിക്ഷ ഇളവു ചെയ്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com