മംഗളൂരു സ്‌ഫോടനം: സൂത്രധാരനെ തിരിച്ചറിഞ്ഞു, യുഎപിഎ  കേസിലെ പ്രതിയെന്ന് പൊലീസ് 

മംഗളൂരുവില്‍ ഓടിക്കൊണ്ടിരിക്കെ ഓട്ടോറിക്ഷയില്‍ സ്‌ഫോടനമുണ്ടായ സംഭവത്തില്‍ സൂത്രധാരനെ തിരിച്ചറിഞ്ഞു
ഓട്ടോറിക്ഷയില്‍ ഉണ്ടായ സ്‌ഫോടനത്തിന്റെ സിസിടിവി ദൃശ്യം
ഓട്ടോറിക്ഷയില്‍ ഉണ്ടായ സ്‌ഫോടനത്തിന്റെ സിസിടിവി ദൃശ്യം

ബംഗളൂരു: മംഗളൂരുവില്‍ ഓടിക്കൊണ്ടിരിക്കെ ഓട്ടോറിക്ഷയില്‍ സ്‌ഫോടനമുണ്ടായ സംഭവത്തില്‍ സൂത്രധാരനെ തിരിച്ചറിഞ്ഞു. മംഗളൂരു സ്‌ഫോടനത്തിന് പിന്നില്‍ ശിവമോഗ സ്വദേശി ഷാരിക് എന്നയാളെന്ന് പൊലീസ് പറയുന്നു. ഇയാളുടെ കൂടെ ഉണ്ടായിരുന്ന മറ്റു രണ്ടുപേര്‍ക്കും സ്‌ഫോടനത്തില്‍ പങ്കുള്ളതായി സൂചനയുണ്ട്. 

മംഗളൂരുവിലെ കന്‍കനഡി പ്രദേശത്ത് ഇന്നലെയാണ് ഓടിക്കൊണ്ടിരിക്കെ ഓട്ടോയില്‍ പൊട്ടിത്തെറിയുണ്ടായത്. ഷാരിക്കിനെ 2020ല്‍ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ജാമ്യത്തില്‍ ഇറങ്ങിയ ഷാരിക്, മൈസൂരുവില്‍ താമസിക്കുകയായിരുന്നു. മറ്റൊരാളുടെ പേരിലുള്ള തിരിച്ചറിയല്‍ കാര്‍ഡ് ദുരുപയോഗം ചെയ്ത്‌ വീട് വാടകയ്ക്ക് എടുത്തായിരുന്നു ഇയാള്‍ അവിടെ താമസിച്ചിരുന്നതെന്നും പൊലീസ് പറയുന്നു. 

കര്‍ണാടക ഹുബ്ബള്ളി സ്വദേശിയായ റെയില്‍വേ ജീവനക്കാരന്റെ നഷ്ടപ്പെട്ട ആധാര്‍ കാര്‍ഡാണ് ഷാരിക് ദുരുപയോഗം ചെയ്തിരുന്നതെന്നും പൊലീസ് പറയുന്നു. രണ്ടുവര്‍ഷത്തിനിടെ രണ്ടുതവണയാണ് റെയില്‍വേ ജീവനക്കാരന് ആധാര്‍ കാര്‍ഡ് നഷ്ടമായതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ഓട്ടോറിക്ഷയില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ പരിക്കേറ്റ മൂന്ന് പേര്‍ മംഗളൂരു ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തിന് പിന്നില്‍ തീവ്രവാദ ബന്ധമുണ്ടെന്ന് കര്‍ണാടക പൊലീസ് സ്ഥിരീകരിച്ചിരുന്നു. സ്‌ഫോടനം യാദൃച്ഛികമല്ലെന്നും കൃത്യമായ ആസൂത്രണത്തോടെ നടന്ന തീവ്രവാദ പ്രവര്‍ത്തനമാണെന്നും കര്‍ണാടക ഡിജിപി പ്രവീണ്‍ സൂദ് വ്യക്തമാക്കിയിട്ടുണ്ട്. സംഭവത്തില്‍ കേന്ദ്ര ഏജന്‍സികളുമായി ചേര്‍ന്ന് കര്‍ണാടക പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണെന്നും അദ്ദേഹം ട്വീറ്റിലൂടെ അറിയിച്ചു. 

മംഗളൂരു സ്‌ഫോടനവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ സംസ്ഥാന പൊലീസിനെ സഹായിക്കുമെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി അറഗ ജ്ഞാനേന്ദ്ര വ്യക്തമാക്കി. പൊലീസ് ഊര്‍ജിതമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും കേന്ദ്ര ഏജന്‍സികള്‍ അന്വേഷണത്തില്‍ പങ്കാളികളാകുമെന്നും അദ്ദേഹം പറഞ്ഞു.സ്‌ഫോടനം നടന്ന ഓട്ടോയില്‍ നിന്ന് കത്തിക്കരിഞ്ഞ നിലയില്‍ ഒരു പ്രഷര്‍ കുക്കറും ബാറ്ററികളും കണ്ടെടുത്തതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഇന്നലെ വൈകീട്ട് അഞ്ച് മണിയോടെയാണ് സ്‌ഫോടനമുണ്ടായത്. ഓട്ടോറിക്ഷ മുന്നില്‍ പോകുകയായിരുന്ന ബസിനെ മറികടക്കാന്‍ ശ്രമിക്കുന്നതിന് തൊട്ടുമുന്‍പാണ് പൊട്ടിത്തെറിച്ചത്. സ്‌ഫോടനത്തിന് തൊട്ടുമുന്‍പ് ഓട്ടോയില്‍ നിന്ന് തീ ഉയര്‍ന്നതായി ചിലര്‍ പറഞ്ഞിരുന്നു. യാത്രക്കാരന്റെ കൈയിലുണ്ടായിരുന്ന ബാഗില്‍ നിന്നാണ് പൊട്ടിത്തെറിയുണ്ടായതെന്നാണ് ഓട്ടോ ഡ്രൈവറുടെ മൊഴി.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com